
സ്വന്തം ലേഖിക
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സംസ്‌കരിച്ച കല്ലറയിലേക്കുള്ള ജനങ്ങളുടെ പ്രവാഹം തുടരുമ്പോള്‍ ‘വിശുദ്ധ’ ചര്‍ച്ചകളും സജീവമായിരിക്കയാണ്.
ഉമ്മൻ ചാണ്ടിക്ക് വിശുദ്ധപദവി നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുകയും ചെയ്യുന്നു. കോണ്‍ഗ്രസും ഈ വിഷയത്തില്‍ തന്ത്രപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഉമ്മൻ ചാണ്ടി വികാരം ഉപതെരഞ്ഞെടുപ്പു സമയം വരെ നിലനിര്‍ത്തുന്നതിന് വേണ്ടി ഉപയോഗപ്പെടുത്താൻ അല്‍പ്പം അത്ഭുതവഴികളില്‍ നീങ്ങാമെന്നാണ് കോണ്‍ഗ്രസിന്റെയും കണക്കു കൂട്ടല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിലെ അപകടം തിരിച്ചറിഞ്ഞ സിപിഎം മറുതന്ത്രങ്ങളുമായി രംഗത്തു വന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന വിധത്തിലാണ് വി ഡി സതീശൻ പ്രസ്താവന നടത്തിയത്. ഈ പ്രസ്താവനക്കെതിരെ സിപിഎം നേതാവ് കെ അനില്‍കുമാര്‍ രംഗത്തുവന്നു.
വി ഡി സതീശന്റെ ഈ നീക്കം പുതുപ്പള്ളിയെ അയോധ്യയാക്കാനാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സൂത്രത്തില്‍ ജയിക്കാനാണ് സതീശന്റെ നീക്കം. ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസാണ് സതീശനെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ അനില്‍കുമാര്‍ കുറ്റപ്പെടുത്തുന്നു.
‘അടിയന്തിരാവസ്ഥക്കാലത്താണ് ഉമ്മൻ ചാണ്ടിയുടെ കീഴിലെ കോണ്‍ഗ്രസ്സ് മീനടം അവറാമിയെന്ന കമ്മ്യൂണിസ്റ്റിനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിത്വമല്ലേ വിശുദ്ധതയായി നാം കാണുന്നത്. കൊലയാളികള്‍ക്കൊപ്പം നിന്ന ഒരാള്‍ എങ്ങനെ ഭൂമിയിലും സ്വര്‍ഗ്ഗത്തിലും അല്ലെങ്കില്‍ നരകത്തിലും വിശുദ്ധനാകും.
ഗ്രൂപ്പുവഴക്കില്‍ ഇതേ പുതുപ്പള്ളിയില്‍ ഒരു കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പുകാരനെ എ ഗ്രൂപ്പുകാര്‍ കൊന്നില്ലേ. പയ്യപ്പാടിയില്‍. കോണ്‍ഗ്രസ്സിനായി കൊല്ലപ്പെട്ട ഒരു കോണ്‍ഗ്രസ്സുകാരന് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകര്‍ത്താവിന് എങ്ങനെ ലഭിക്കാനാണ്’.-അനില്‍ കുമാര്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എറണാംകുളം ഡിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിലാണ് സതീശൻ ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണെമെന്ന പരാമര്‍ശം നടത്തിയത്. മതമേലധ്യക്ഷന്മാരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയിലെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. അചഞ്ചലമായ ദൈവവിശ്വാസത്തില്‍ അടിയുറച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഉമ്മൻ ചാണ്ടി കേരളത്തിന്റെ ജനമനസ്സില്‍ വിശുദ്ധനാക്കപ്പെട്ടുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു യോഗത്തില്‍ സതീശൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന അഭിപ്രായം പലരും പറയുന്നു. എന്നാല്‍ ഇതിന്റെ നടപടിക്രമങ്ങള്‍ തനിക്കറിയില്ല. ഇക്കാര്യത്തില്‍ സഭാ നേതൃത്വമാണു തീരുമാനമെടുക്കേണ്ടതെന്നും സതീശൻ പറഞ്ഞു.
ഓര്‍ത്തഡോക്സ് സഭാംഗമായിരുന്ന ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കുന്നതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകേണ്ടത് ഓര്‍ത്തഡോക്സ് സഭാനേതൃത്വത്തില്‍ നിന്നാണെന്നായിരുന്നു പിന്നീടു സംസാരിച്ച മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകള്‍. എന്നാല്‍, ഓര്‍ത്തഡോക്സ് സഭ അല്‍മായരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയ സംഭവങ്ങള്‍ തനിക്കറിയില്ലെന്നും കര്‍ദിനാള്‍ വിശദീകരിച്ചു. ഇതിന്റെ സാധ്യതകള്‍ കുറവാണെന്ന വിലയിരുത്തലാണ് കര്‍ദിനാള്‍ പങ്കുവച്ചത്.
സ്നേഹത്തിന്റെ കൈവിളക്കായി നടന്ന മനുഷ്യനെ പരിശുദ്ധനായി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നായിരുന്നു ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാര്‍ പോളിക്കാര്‍പ്പോസിന്റെ വാക്കുകള്‍. കാരണം കാരുണ്യത്തിന്റെ ഉറവ വറ്റാത്ത അദ്ദേഹം ഒരു പരിശുദ്ധനായിരുന്നു. എല്ലാം ദൈവം തീരുമാനിക്കട്ടെ. കേരളത്തില്‍ അല്‍മായരെ വിശുദ്ധരായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റു പലയിടത്തും അതു സംഭവിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ ആലഞ്ചേരിയുടെ പരാമര്‍ശത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. അതായത് ഉമ്മൻ ചാണ്ടിയെ പരിശുദ്ധനാക്കാനുള്ള സാധ്യതയാണ് ഓര്‍ത്തഡോക്സ് സഭാ ഭദ്രാസനാധിപൻ വിശദീകരിക്കുന്നത്.