ട്യൂഷന്‍ സെന്ററുകളില്‍ രാത്രികാല ക്ലാസുകൾ വിദ്യാർത്ഥികൾക്ക് സമ്മർദ്ദം; വിനോദയാത്ര വേണ്ടത്ര സുരക്ഷിതമല്ല; രാത്രികാല പഠന ക്ലാസുകളും , വിനോദയാത്രയ്ക്കും വിലക്കേർപ്പെടുത്തി ബാലാവകാശ കമ്മിഷന്‍

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലല്‍ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകള്‍ നിര്‍ത്തലാക്കണമെന്നു ബാലാവകാശ കമ്മിഷൻ. കൂടാതെ ട്യൂഷൻ സെന്ററുകള്‍ നടത്തുന്ന പഠന-വിനോദ യാത്രകളും നിര്‍ത്തലാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ‌ ഹൈസ്കൂള്‍ അധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണു കമ്മിഷൻ ഉത്തരവ്.

video
play-sharp-fill

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷാക്കാലത്തു ട്യൂഷൻ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു രാത്രി നടത്തുന്ന ക്ലാസുകള്‍ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാവും. കൂടാതെ രക്ഷിതാക്കള്‍ക്കും മാനസിക സമ്മര്‍ദം ഏല്‍പ്പിക്കുന്നതാണെന്നും കമ്മിഷൻ അംഗം റെനി ആന്റണി നിരീക്ഷിച്ചു.

ട്യൂഷൻ സെന്ററുകളിലെ യാത്രകള്‍ക്കു പ്രത്യേക അനുമതിയോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ അപകടസാധ്യത കൂടുതലാണ്. പഠന-വിനോദ യാത്രകളുടെ മാര്‍ഗരേഖ പലരും അവലംബിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. 60 ദിവസത്തിനകം വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group