ഓണക്കാലത്തും പട്ടിണിയിലാകുമോ…? സംഭരിച്ച നെല്ലിന്‍റെ വിലയ്ക്കായി കര്‍ഷകരുടെ കാത്തിരിപ്പ് നീളുന്നു; കോട്ടയം ജില്ലയിലെ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് 1.97 കോടി രൂപ; ആത്മഹത്യയുടെ വക്കില്ലെന്ന് കര്‍ഷകര്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: സംഭരിച്ച നെല്ലിന്‍റെ വിലയ്ക്കായി കര്‍ഷകരുടെ കാത്തിരിപ്പ് നീളുന്നു.

ഓണക്കാലത്തും തങ്ങള്‍ പട്ടിണിയിലാകുമോ എന്ന ആശങ്കയിലാണു കര്‍ഷകര്‍. ഈ മാസമാദ്യം പെയ്ത തീവ്രമഴയില്‍ കൃഷി നശിച്ചതിന്‍റെ ആഘാതത്തിലാണ് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടിഞ്ഞാറൻ മേഖലയിലെ ഒട്ടുമിക്ക പാടങ്ങളും ഏറെ നാള്‍ വെള്ളത്തിലായിരുന്നു. അതിനിടെയാണ് സംഭരിച്ച നെല്ലിന്‍റെ വില കിട്ടാത്ത അവസ്ഥ. മഴ വീണ്ടും ശക്തമായതും കര്‍ഷകരെ ഭീതിയിലാക്കുന്നുണ്ട്.

ജില്ലയിലെ 330 കര്‍ഷകര്‍ക്കായി ഇനി നല്‍കാനുള്ളത് 1.97 കോടി രൂപയാണ്. മേയ് 15 നുശേഷമുള്ള തുകയാണിത്. അതുവരെയുള്ളത് കൊടുത്തുതീര്‍ത്തിരുന്നു. മാര്‍ച്ച്‌, മേയ് മാസങ്ങളിലായി കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കിയിരുന്നു.

കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 12,602 കര്‍ഷകരില്‍ നിന്ന് 46,769 മെട്രിക് ടണ്‍ നെല്ലാണ് ഈ സീസണില്‍ സംഭരിച്ചത്. ഇതിന്‍റെ തുകയായി 132.44 കോടി നല്‍കേണ്ടിയിരുന്നു. ഇതില്‍ 130.97 കോടി രൂപ നല്‍കി.

കര്‍ഷകര്‍ പല തവണ പാഡി ഓഫിസില്‍ പ്രതിഷേധവും ഉപരോധവുമായി കയറിയിറങ്ങിയെങ്കിലും നടപടിയായിട്ടില്ല. ഉടൻ നല്‍കാമെന്ന മറുപടി മാത്രമാണ് അധികൃതര്‍ നല്‍കുന്നത്. സര്‍ക്കാര്‍ തലത്തിലെ ഇടപെടലുകളായതിനാല്‍ തുക എന്നു നല്‍കുമെന്നു പറയാനും പാഡി ഓഫിസ് അധികൃതര്‍ക്കാകുന്നില്ല.

ബാങ്കുകളുടെ കണ്‍സോര്‍ട്യത്തില്‍ നിന്ന് 400 കോടി വായ്പയെടുത്ത് തുക നല്‍കാനാണ് സര്‍ക്കാറിന്‍റെ ശ്രമം. ഇത് അനുവദിച്ചതായും രണ്ടാഴ്ചക്കകം വിതരണം ചെയ്യുമെന്നും കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പലതവണ ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചതിനാല്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയില്ല.

പലിശക്ക് വായ്പയെടുത്തും സ്വര്‍ണം പണയം വെച്ചുമൊക്കെയാണ് ഓരോ തവണയും കൃഷി ഇറക്കുന്നത്. രോഗബാധയും വെള്ളപ്പൊക്കവും വലിയ തോതില്‍ കൃഷിക്ക് നാശനഷ്ടം വരുത്തുന്നുണ്ട്. സംഭരണ സമയത്ത് കിഴിവിന്‍റെ പേരിലും നഷ്ടം സഹിക്കണം. ഇതിനെല്ലാം പുറമെയാണ് യഥാസമയം വില കിട്ടാത്തതും. ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്ന് കര്‍ഷകര്‍ പറയുന്നു.