
സ്വന്തം ലേഖകൻ
ചെന്നൈ : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സിദ്ധനായി ആള്‍മാറാട്ടം നടത്തി പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ പ്രതി പിടിയിൽ. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് സാഹസികമായി പ്രതിയെ പിടികൂടിയത്.
ചെന്നൈ സ്വദേശി രമേശാണ് ഒന്നര വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായത്. 2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങള്‍ക്ക് ഒപ്പം മേശയുടെ അടിയില്‍ ഒളിപ്പിച്ച് രമേശ് കടന്ന് കളഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മയെ അന്വേഷിച്ച മക്കളോട് അമ്മ പുറത്തുപോയെന്ന് കള്ളം പറഞ്ഞാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട്, പിറ്റേദിവസം വീട്ടിലെത്തിയ വാണിയുടെ അമ്മ നടത്തിയ തിരച്ചിലിലാണ് മകളുടെ മൃതദേഹം വീട്ടിലെ മേശയ്ക്ക് അടിയില്‍ കണ്ടെത്തിയത്.
പൊലീസിനെ വെട്ടിച്ച് ഡല്‍ഹിയിലേക്ക് കടന്ന് കളഞ്ഞ രമേശ് പിന്നീട് സിദ്ധന്‍ ചമഞ്ഞാണ് ജീവിച്ചത്. സിദ്ധന്‍ വേഷത്തില്‍ ഡല്‍ഹിയില്‍ അടക്കം ആശ്രമങ്ങളില്‍ തങ്ങിയ പ്രതി, തിരിച്ച് തമിഴ്‌നാട്ടിലേക്ക് എത്തുകയും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സജീവമാകുകയുമായിരുന്നു.
വാണി കേസില്‍ അടുത്തിടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സൂചന ലഭിച്ചത്.
കഴിഞ്ഞ ദിവസം സുഹൃത്തിന് പണം ഗൂഗിള്‍ പേ ചെയ്തതാണ് പ്രതിയെ പിടിക്കുന്നതില്‍ നിര്‍ണായകമായത്. പുലര്‍ച്ചെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തമിഴ്‌നാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.