
സ്വന്തം ലേഖകൻ
കേരളത്തിലെ ആനപ്രേമികളുടെ വികാരമായി അരിക്കൊമ്പൻ മാറിക്കഴിഞ്ഞു. അരിക്കൊമ്പന് സംരക്ഷണം ഒരുക്കാനും ചിന്നക്കനാലിലേയ്ക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധപ്രകടനം നടന്നു. മൃഗസ്‌നേഹികളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഫോര്‍ അനിമല്‍സ് ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു.
‘അരിക്കൊമ്പനെ രണ്ടു തവണയായി കേരളവും തമിഴ്‌നാടും മയക്കുവെടി വെച്ചു. ഇനിയും നാട്ടിലിറങ്ങിയാല്‍ വീണ്ടും വെടിവെക്കും. ഇത്രയധികം പീഡനം നേരിട്ട വേറൊരു ജീവി ഉണ്ടാവില്ല. ചിന്നക്കനാലിലെ ആദിവാസി സമൂഹം ആനയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയാണ്. അവരുടെ പ്രതിഷേധത്തിനൊപ്പം ഞങ്ങളും ചേരുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത ജന്മം ഞാനൊരു ആനയായി ജനിച്ചാൽ ഉറപ്പായും അരിക്കൊമ്പനെ വിവാഹം കഴിക്കും എന്ന് പറയുന്ന യുവതികൾ പോലും കേരളത്തിലുണ്ട് എന്നത് അത്ഭുതപ്പെടുത്തുന്ന സത്യമാണ്. അരിക്കൊമ്പന്റെ ഇണകളെയും കുഞ്ഞിനെയും കൂട്ടുകാരെയുമെല്ലാം ഓർത്ത് വേവലാതി കൊള്ളുന്ന അനേകം ആളുകളിൽ ചിലർ ദൈവത്തിനോടും അരിക്കൊമ്പന് തുണയാകണേ എന്ന് പ്രാർത്ഥിക്കാറുണ്ട്.
ഇപ്പോഴിതാ, അരിക്കൊമ്പന് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടത്തിയിരിക്കുകയാണ് ഒരു ഭക്ത. ഇതാദ്യമായാണ് ഒരു ആനയ്ക്ക് വേണ്ടി അഷ്ടദ്ര്യവ്യ ഗണപതിഹോമം നടക്കുന്നത്.
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഗണപതി ക്ഷേത്രത്തിലാണ് ആനപ്രേമി സംഘത്തിലെ ഒരു ഭക്ത അരിക്കൊമ്പനായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തിയത്. വടക്കഞ്ചേരി സ്വദേശിനിയും നിലവിൽ കർണാടകയിൽ താമസിക്കുകയും ചെയ്യുന്ന ഭക്തയാണ് വഴിപാട് നേർന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. എടമല ഹർഷൻ തിരുമേനിയുടേയും ജിതേന്ദ്ര തിരുമേനിയുടേയും ആഭിമുഖ്യത്തിലായിരുന്നു ഹോമം. അരിക്കൊമ്പന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടിയായിരുന്നു ഗണപതിക്ഷേത്രത്തിൽ വഴിപാട്.
ഇന്നലെ പന്തളം പുത്തൻകാവ് ക്ഷേത്രത്തിലും അരിക്കൊമ്പന് വേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പ്രസാദത്തിന്റേയും വഴിപാട് രസീതിന്റേയും ചിത്രങ്ങൾ ഉൾപ്പെടെയാണ് വൈറലായത്.
കുമളി ശ്രീദുർഗ്ഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിൽ ഒരു മൃഗസ്‌നേഹി അരിക്കൊമ്പന്റെ പേരിൽ നടത്തിയ വഴിപാടുകളുടെ രസീതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘അരിക്കൊമ്പൻ- നക്ഷത്രം ഉത്രം’ എന്നാണ് വഴിപാട് രസീതിൽ നൽകിയിരിക്കുന്നത്. അർച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങൾ.
ഇതിനിടെ തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തുള്ള മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിൽ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തിയെന്ന വാർത്തയും പുറത്തുവന്നു. അരിക്കൊമ്പന്റെ ജന്മനാടായ ചിന്നക്കനാലിൽ നിന്ന് നാട് കടത്തിയത് മുതൽ സന്തോഷ് അസ്വസ്ഥനായിരുന്നു. ചെറുപ്പം മുതൽ മൃഗങ്ങളോടുള്ള അകമഴിഞ്ഞ സ്‌നേഹമാണ് അരിക്കൊമ്പന് വേണ്ടി വഴിപാട് കഴിക്കാൻ പ്രേരിപ്പിച്ചത്.
കാട്ടാനയ്‌ക്കായി വഴിപാട് കഴിപ്പിക്കണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ അധികൃതരും ഒപ്പം നിക്കുകയായിരുന്നു. അതേസമയം അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിന്നക്കനാലിൽ ഗോത്ര ജനത സൂചനാ സമരം നടത്തിയിരുന്നു. മുതുവാൻ വിഭാഗത്തിൽപ്പെട്ട അഞ്ച് കുടികളിലുള്ളവരായിരുന്നു സമരത്തിലുണ്ടായിരുന്നത്.
പക്ഷേ, കേരളത്തിലെ തന്റെ ഫാൻസ് നടത്തുന്ന പ്രാർത്ഥനകളും വഴിപാടുകളുമൊന്നും അറിയാതെ നടത്തം തുടരുകയാണ് അരിക്കൊമ്പൻ. കാട്ടാന കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു എന്നാണ് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കുന്നത്. ചിന്നക്കനാലിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയത് മുതൽ അരിക്കൊമ്പൻ ഒറ്റയാനാണ്. ആദ്യം തുറന്നു വിട്ട പെരിയാർ കടുവ സങ്കേതത്തിലോ പിന്നീട് തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ട അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിലോ അരിക്കൊമ്പൻ മറ്റ് കാട്ടാനക്കൂട്ടങ്ങളെയൊന്നും കണ്ടുമുട്ടിയില്ലേ എന്ന ചോദ്യവും സൈബർ ലോകത്ത് ഉയരുന്നുണ്ട്.
തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ കഴിഞ്ഞ ദിവസംവരെ ഉണ്ടായിരുന്നത്. ഈ പ്രദേശത്താണ് അധിക സമയം ചെലവിടുന്നതെന്നും മെല്ലെയാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്നും തമിഴ്നാട് വനം വകുപ്പ് അറിയിച്ചിരുന്നു. ആനയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നു തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പ് അധികൃതർക്കു യഥാസമയം കൈമാറുന്നുണ്ട്. നെയ്യാർ വനമേഖലയിൽ നിരീക്ഷണം ശക്തമായി തുടരാനാണു വനം വകുപ്പിന്റെ തീരുമാനം.