
യുവദമ്പതിമാർക്ക് ഇത് ഇരട്ടിമധുരം; സിവില്‍ സര്‍വീസ് റാങ്ക് നേടി ഇനി കരിയറിലും അവര്‍ ഒന്നിച്ച്
സ്വന്തം ലേഖകൻ
ചെങ്ങന്നൂര്‍: സിവില്‍സര്‍വീസ് പരീക്ഷയില്‍ യുവദമ്ബതിമാര്‍ക്ക് ഇരട്ടിമധുരം. ജീവിതത്തില്‍ മത്സരിച്ച് പഠിച്ച് ഭാര്യ 172-ാംറാങ്ക് നേടിയപ്പോള്‍ ഭര്‍ത്താവ് 233-ാം റാങ്കോടെ പട്ടികയില്‍ ഇടംനേടി.
ചെങ്ങന്നൂര്‍ കീഴ്ച്ചേരിമേല്‍ ചൂനാട്ടു മഞ്ജീരത്തില്‍ ഡോ. എം. നന്ദഗോപനും (30) ഭാര്യ തിരുവല്ല മുത്തൂര്‍ ഗോവിന്ദ് നിവാസില്‍ മാളവിക ജി. നായരു (28)മാണ് ഈ നേട്ടം കൈവരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്ദഗോപൻ ആറാമത്തെയും അവസാനത്തെയും ശ്രമത്തിലാണു വിജയം നേടിയത്. മാളവികയുടേത് അഞ്ചാമത്തേതും. 2020-ല്‍ റാങ്കുനേടി ഐ.ആര്.എസ്. നേടിയിരുന്നു മാളവിക. അന്ന് 118-ാം റാങ്കായിരുന്നു. മംഗളൂരുവില്‍ ഇൻകംടാക്സ് അസിസ്റ്റന്റ് കമ്മിഷണറായി ജോലിനോക്കുകയാണ്. ബിറ്റ്സ് ഗോവ കാമ്ബസില്‍നിന്ന് ബി.ടെക്. കഴിഞ്ഞതിനുശേഷമാണ് സിവില്‍സര്‍വീസിനു ശ്രമിച്ചത്.
നന്ദഗോപൻ പത്തനംതിട്ട ജില്ലാ മാനസികാരോഗ്യം പരിപാടിയില്‍ ഡോക്ടറാണ്. ഐ.ഒ.ബി. റിട്ട. ചീഫ് മാനേജര്‍ ആര്. മോഹനകുമാറിന്റെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സൈക്യാട്രിവിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്. പ്രതിഭയുടെയും മകനാണ്. കേരള ഫിനാൻഷ്യല്‍ കോര്പ്പറേഷൻ റിട്ട. ഡി.ജി.എം. കെ.ജി. അജിത് കുമാറിന്റെയും തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പി.എല്‍. ഗീതാലക്ഷ്മിയുടെയും മകളാണ് മാളവിക.
2020-ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ശേഷം സിവില്‍ സര്‍വീസസ് ശ്രമം ഇരുവരും ഒരുമിച്ചായി. നന്ദഗോപൻ മെയിൻപരീക്ഷയില്‍ മലയാളസാഹിത്യമാണ് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്. മാളവിക സോഷ്യോളജിയും. നന്ദഗോപന്റെ മുത്തച്ഛൻ ഏറ്റുമാനൂര്‍ സോമദാസ് സാഹിത്യകാരനായിരുന്നു.