
സ്വന്തം ലേഖകൻ
സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചു പരസ്യമായി വെളിപ്പെടുത്തിയ ടിനി ടോമിന് പിന്തുണയുമായി ഉമ തോമസ് എംഎൽഎ. സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി, ടിനി ടോം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ, അദ്ദേഹത്തെ അവഹേളിക്കാനും, ഒറ്റതിരിഞ്ഞു ആക്രമിക്കുവാനുമുള്ള ശ്രമങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം നടക്കുന്നതെന്നും ഇത്തരത്തിൽ ഉള്ള തുറന്ന് നടത്തുന്ന പറച്ചിലുകൾക്കെതിരെ നടക്കുന്ന വ്യാപക അക്രമണത്തിന് നേതൃത്വം നൽകുന്നവരെ ഒറ്റപെടുത്തേണ്ട ചുമതല നമുക്ക് ഏവർക്കുമുണ്ടെന്നും ഉമ തോമസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
‘‘കേരളത്തിൽ ലഹരി മാഫിയ എല്ലാ തലങ്ങളിലും പിടിമുറുക്കി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഡോ. വന്ദന ദാസ് എന്ന നമ്മുടെ പ്രിയപ്പെട്ട കുട്ടിയുടെ ആകസ്മികമായ കൊലപാതകം. അതിന്റെ ഞെട്ടലിൽ നിന്നും മാറാൻ നമ്മുടെ നാടിന് ഇനിയും ദിവസങ്ങൾ വേണ്ടി വന്നേയ്ക്കാം. ‘നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ ലഹരി എന്ന വിപത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി നമുക്ക് ഒന്നിച്ച് പോരാടേണ്ടതുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്ലാത്ത പക്ഷം നമ്മുടെ യുവ തലമുറ, പിഞ്ചു ബാല്യങ്ങൾ എല്ലാം ഇതിന്റെ ഇരയായി എരിഞ്ഞു തീരുന്ന സങ്കടകരമായ അവസ്ഥ നമുക്ക് കണ്മുന്നിൽ കാണേണ്ട വരും. കഴിഞ്ഞ ദിവസമാണ് പ്രശസ്ത സിനിമ താരം, നമ്മുടെയെല്ലാം പ്രിയങ്കരനായ ടിനി ടോമിന്റെ സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രസ്താവന മുഖ്യധാര മാധ്യമങ്ങളിൽ അടക്കം ഏറെ ചർച്ച ചെയ്യപ്പെടുകയും, പിന്നീട് വിവാദങ്ങളിൽ അകപ്പെടുകയും ചെയ്യുകയുണ്ടായത്.
നിർഭാഗ്യവശാൽ പറയട്ടെ, തനിക്കു നേരെ ആക്രമണം ഉണ്ടാകും എന്ന് ഉറച്ചു അറിയാമായിരുന്നിട്ടും സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി, ടോം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെ, അദ്ദേഹത്തെ അവഹേളിക്കാനും, ഒറ്റതിരിഞ്ഞു ആക്രമിക്കുവാനുമുള്ള ശ്രമങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ അടക്കം നടക്കുന്നത് എന്നത് ഞാൻ ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.