പത്തനംതിട്ട റാന്നിയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഒരു മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയില്‍; ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ ആംബുലന്‍സ് സൗകര്യം നിഷേധിച്ച് ഡ്രൈവര്‍മാര്‍; പരാതിയുമായി കുടുംബം

Spread the love

സ്വന്തം ലേഖിക

റാന്നി: ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് സൗകര്യം നിഷേധിച്ചതായി പരാതി.

കഴിഞ്ഞ ദിവസം റാന്നി താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. പ്ലാങ്കമണ്ണില്‍ നിന്ന് മുലപ്പാല്‍ തൊണ്ടയ്ക്കു കുടുങ്ങി ഗുരുതരാവസ്ഥയിലുള്ള ഒരു മാസം പ്രായമായ കുഞ്ഞിനെ നാലിന് വൈകിട്ട് അഞ്ചോടെയാണ് ആശുപത്രിയില്‍ ബന്ധുക്കള്‍ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓക്സിജന്‍ ലെവല്‍ താഴ്ന്ന കുഞ്ഞിനെ എത്രയും പെട്ടെന്ന് വിദഗ്ദ്ധചികിത്സ ലഭ്യമാക്കണമെന്നും അതിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചു.തുടര്‍ന്ന് കുട്ടിയെ മാറ്റാന്‍ ആംബുലന്‍സ് സഹായം തേടിയപ്പോള്‍ തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ പറ്റില്ലെന്ന നിലപാടില്‍ ഡ്രൈവര്‍മാര്‍ മാറി നിന്നു.

സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലെ മൂന്ന് ആംബുലന്‍സും സ്വകാര്യ ആംബുലന്‍സും ആശുപത്രി വളപ്പില്‍ കിടപ്പുണ്ടായിരുന്നു. അമ്മയും ബന്ധുക്കളും ആശുപത്രിയിലെ ജീവനക്കാരും നിരന്തരം ആവശ്യമുന്നയിച്ചിട്ടും ഡ്രൈവര്‍മാര്‍ തങ്ങളുടെ നിലപാട് മാറ്റിയില്ല.

തുടര്‍ന്നാണ് സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സന്നദ്ധത അറിയിച്ചെത്തിയത്.
സമയത്ത് ആശുപത്രിയില്‍ എത്തിച്ച്‌ വിദഗ്ദ്ധ ചികിത്സ നല്‍കിയതിനാല്‍ കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു.

സംഭവത്തില്‍ ആരോഗ്യ മന്ത്രിക്കും ആശുപത്രി വികസന സമിതിക്കും,മെഡിക്കല്‍ സൂപ്രണ്ടിനും പരാതി നല്‍കുമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചു.