
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിൽ ഗുണനിലവാരമില്ലായ്മയുടെ പേരിൽ ഒഴിവാക്കിയ അരവണ നശിപ്പിക്കാൻ സൗകര്യം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 62 മുതൽ 69 വരെ ബാച്ചുകളിലെ അരവണയാണു നശിപ്പിച്ചു കളയാൻ ഉത്തരവ് വന്നിട്ടുള്ളത്. കഴിഞ്ഞ മണ്ഡല സീസണിൽ തയ്യാറാക്കിയ അരവണ ഗുണനിലവാരമില്ലാത്ത ഏലയ്ക്ക ഉപയോഗിച്ചു നിർമ്മിച്ചെന്നു കണ്ടെത്തിയതാണ് നശിപ്പിക്കുന്നത്. സന്നിധാനത്തു സീൽഡ് ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ കസ്റ്റഡിയിലാണ് ഇപ്പോൾ അരവണയുള്ളത്.
വനത്തിനുള്ളിൽ നശിപ്പിച്ചാൽ വന്യജീവികളെ ആകർഷിക്കും, നദിയിലായാൽ പാരിസ്ഥിക പ്രശ്നം. അരവണ നശിപ്പിച്ചു കളയാൻ കോടതി ഉത്തരവ് വന്നതോടെ ഇത് എങ്ങനെയും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബോർഡ് അധികൃതർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതി ഉയർന്നതോടെ നിരവധി പരിശോധനകളും അന്വേഷണങ്ങളും നടത്തിയ ശേഷമാണ് തത്ക്കാലം, പരാതി ഉയർന്ന ഏലക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ സീൽ ചെയ്ത് മാറ്റിവെക്കാൻ കോടതി നിർദേശിച്ചത്. ഇങ്ങനെ ശബരിമലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സീൽ ചെയ്ത 6,65,159 ടിൻ അരവണ ആണ് നശിപ്പിക്കുന്നത്. ഇനി ഇത് എങ്ങനെ, എവിടെ നശിപ്പിച്ചു കളയാൻ കഴിയും എന്ന കാര്യത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അരവണ സന്നിധാനത്തു നശിപ്പിക്കാൻ കഴിയില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. വനം വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതി ഇതിന് ആവശ്യമാണ്. വനത്തിൽ കുഴിച്ചിട്ടാൽ, കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികൾ ഗന്ധം തിരിച്ചറിഞ്ഞ് എത്താൻ സാധ്യതയേറെയാണ്. ശർക്കരയുടെ പുളിപ്പ് മണം കാട്ടുമൃഗങ്ങളെ ആകർഷിക്കുന്നതാണ്. പമ്പയിൽ നിർമ്മാർജനം ചെയ്യുന്നതു നിരവധി പാരിസ്ഥിതിക പ്രശ്നനങ്ങൾക്കും കാരണമാകും. ഇതേ തുടർന്നാണ് വനാതിർത്തിക്കപ്പുറം എത്തിച്ചു കുഴിച്ചിടാമെന്നുള്ള നിർദേശമാണ് ഇപ്പോൾ പരിഗണനയിലുള്ളത്.