
അരിക്കൊമ്പനെ പിടികൂടാന്‍ എന്തൊക്കെ നീക്കങ്ങള്‍; നിരോധനാജ്ഞ വേണമോ…? ഇന്ന് മൂന്നാറില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും; വയനാട്ടില്‍ നിന്ന് ഒരു കുങ്കിയാന കൂടി നാളെ ഇടുക്കിയിലേക്ക്
സ്വന്തം ലേഖിക
തൊടുപുഴ: ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അരികൊമ്പനെ പിടികൂടാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മൂന്നാറില്‍ ഉന്നത തലയോഗം ചേരും.
മൂന്നാര്‍ വനം വകുപ്പ് ഓഫീസില്‍ മൂന്ന് മണിക്കാണ് യോഗം. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് യോഗം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിക്കൊമ്പനെ പിടിക്കാന്‍ തീരുമാനിച്ച ഇരുപത്തിയഞ്ചാം തിയതി നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നതിന്റെ തീരുമാനവും യോഗം കൈക്കൊള്ളും. 24 ന് മോക്ക് ഡ്രില്‍ നടത്തിയ ശേഷം 25 ന് ആനയെ മയക്ക് വെടി വെക്കാനാണ് നിലവിലെ തീരുമാനം.
ആദ്യ ശ്രമം വിജയിച്ചില്ലെങ്കില്‍ 26ാം തിയതി വീണ്ടും ശ്രമിക്കും. വയനാട്ടില്‍ നിന്ന് ഒരു കുങ്കിയാന കൂടി നാളെ ഇടുക്കിയിലേക്ക് യാത്ര തിരിക്കും.
മറ്റ് രണ്ട് കുങ്കിയാനകളും അവശേഷിക്കുന്ന ദൗത്യ സംഘാംഗങ്ങളും അടുത്ത ദിവസം ഇടുക്കിയിലെത്തും. ജില്ലാകളക്ടര്‍ , ജില്ലാ പൊലീസ് മേധാവി, ഡി.എം.ഒ, തുടങ്ങി വിവിധ വകുപ്പ് മേധാവികളും ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ്മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളും ദൗത്യ സംഘ തലവന്‍ ഡോ.അരുണ്‍ സക്കറിയയും യോഗത്തില്‍ പങ്കെടുക്കും.
ആനയെ പിടികൂടി മാറ്റാനായില്ലെങ്കില്‍ ജി എസ് എം കോളര്‍ ഘടിപ്പിക്കാനാണ് വനം വകുപ്പിന്റെ നീക്കം.
സിമൻ്റ് പാലത്തിന് സമീപം മുൻപ് അരിക്കൊമ്പന്‍ മൂന്നു തവണ തകര്‍ത്ത വീട്ടില്‍ താല്‍ക്കാലിക റേഷന്‍ കടക്കൊപ്പം താമസമുള്ള വീടും സജ്ജീകരിച്ച് ഇവിടേക്ക് ആനയെ ആകര്‍ഷിക്കാനാണ് വനംവകുപ്പിൻ്റെ ആലോചന.
അരിക്കൊമ്പൻ്റെ സ്ഥിരം സഞ്ചാര പാതയിലാണ് ഈ വീട്. ആനയെ മയക്കുവെടിവച്ച് പിടികൂടി കോടനാടെത്തിക്കുന്നതിനുള്ള പദ്ധതികളെല്ലാം വനംവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ പ്രദേശത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് വനംവകുപ്പിന് വെല്ലുവിളിയാകുന്നത്.