
സ്വന്തം ലേഖിക
കോട്ടയം: ഈരയില്‍കടവ് ബൈപാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി.
ഈരയില്‍കടവ് പാലത്തിനു സമീപം കൊയ്ത്തു നടത്താറായ പാടത്തേക്കാണ് ഇന്നലെ പുലര്‍ച്ചെയോടെ കക്കൂസ് മാലിന്യം വന്‍തോതില്‍ തള്ളിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ ബൈപാസിലൂടെ നടക്കാനെത്തിയവര്‍ക്ക് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു . തുടര്‍ന്നാണ് വാഹനത്തില്‍ കൊണ്ടുവന്നു തളളിയ നിലയില്‍ മാലിന്യം കണ്ടത്.
രണ്ടു മാസം മുൻപും പ്രദേശത്ത് വാഹനത്തില്‍ കൊണ്ടുവന്നു കക്കൂസ് മാലിന്യം തള്ളിയിരുന്നു. കുറച്ചുനാള്‍ മുൻപ് പ്രദേശത്തു മാലിന്യം തള്ളാനെത്തിയ വണ്ടി നാട്ടുകാര്‍ തടഞ്ഞിരുന്നു.
കൊയ്യാറായ പാടത്തിലേക്കു തള്ളിയ മാലിന്യം കൊടൂരാറ്റിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഈരയില്‍ കടവ് പ്രദേശത്തു താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ആറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ചേര്‍ത്തല ഭാഗത്തുനിന്നു വരുന്ന ലോറിയാണ് മാലിന്യം തള്ളുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു.
ഊടുവഴികളിലൂടെ വാഹനം ബൈപ്പാസ് റോഡിലെത്തും. ഈ സമയം റോഡിലെ വഴിവിളക്കുകളുടെ ഫ്യൂസ് ഊരും. തുടര്‍ന്നാണ് മാലിന്യം തള്ളുന്നത്.
ലോറിയിലെ ടാങ്കില്‍നിന്നു വലിയ വ്യാസമുള്ള പൈപ്പ് വഴിയാണ് മാലിന്യം തള്ളുന്നത്.
അഞ്ചുമിനിറ്റുപോലും വേണ്ടിവരില്ല ഒരു ലോഡ് മാലിന്യം തള്ളാന്‍. പ്രദേശവാസികള്‍ നഗരസഭ അധികൃതരേയും പോലീസിനെയും വിവരമറിയിച്ചു. പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡില്‍ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.