സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ബെംഗളൂരു എഫ് സിയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാംപാദ സെമിയില്‍ എടികെ മോഹന്‍ ബഗാന്‍ വൈകിട്ട് ഏഴരയ്ക്ക് നിലവിലെ ചാംപ്യന്‍മാരായ ഹൈദരാബാദ് എഫ് സിയെ നേരിടും.
ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച എടികെക്ക് തന്നെയാണ് രണ്ടാം പാദത്തില്‍ ചെറിയ മുന്‍തൂക്കം. മുന്‍കാല മത്സരങ്ങളുടെ കണക്കെടുപ്പിലും മോഹന്‍ ബഗാന് ആശ്വസിക്കാന്‍ ഏറെയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ സീസണിലെ സെമി ഫൈനലില്‍ ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ കുറിച്ച മൂന്ന് ഗോളുകള്‍ ആണ് ഹൈദരാബാദിനെ ഫൈനലില്‍ എത്താന്‍ സഹായിച്ചത് എങ്കില്‍ എടികെ ഇത്തവണ ആ പഴുത് സമര്‍ദ്ധമായി അടച്ചിട്ടുണ്ട്. എടികെയെ അവരുടെ തട്ടകത്തില്‍ ഇതുവരെ വീഴ്ത്താന്‍ ഹൈദരാബാദിന് കഴിഞ്ഞിട്ടില്ല. കൂടാതെ ഇത്തവണ പത്ത് ഹോം മത്സരങ്ങളില്‍ ഏഴ് വിജയമെന്ന ഫോമും മോഹന്‍ ബഗാന് മുന്‍തൂക്കം നല്‍കുന്നു. സ്വന്തം തട്ടത്തില്‍ ആര്‍പ്പുവിളികളുമായി എത്തുന്ന കാണികള്‍ക്ക് മുന്നില്‍ കഴിഞ്ഞ സീസണിന് പകരം വീട്ടാന്‍ തന്നെ ആവും എടികെയുടെ നീക്കം.
ഇരു ടീമുകളിലും കാര്യമായ മാറ്റങ്ങള്‍ക്കു സാധ്യതയില്ല. ആദ്യ സെമിയിലെ പോലെ തന്നെ ഓഗ്ബെച്ചെ ഹൈദരാബാദിനായി ബെഞ്ചില്‍ നിന്ന് തന്നെ മത്സരം തുടങ്ങാനകും സാധ്യത. മുന്നേറ്റത്തില്‍ സിവേറിയോയും കൂടെ യാസിറും ഹാലിച്ചരണും എത്തുമ്പോള്‍ പിറകില്‍ ചരട് വലികളുമായി കിയനീസെ തന്നെ ഉണ്ടാവും. എതിര്‍ തട്ടകത്തില്‍ പ്രതിരോധത്തിന്റെ പ്രകടനം നിര്‍ണായകമാവും എന്നതിനാല്‍ ബോര്‍ഹ ഹെരേരയും സനസിങും ഒഡെയിയും അടക്കം പിന്‍ നിര കുറ്റമറ്റ പ്രകടനം പുറത്തെടുക്കുന്നതിനാണ് ടീം കാത്തിരിക്കുന്നത്.
സ്വന്തം തട്ടകത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കാന്‍ എത്തുന്ന എടികെക്ക് കുന്തമുനയായി ദിമിത്രി പെട്രാഡോസ് തന്നെ എത്തുമ്പോള്‍ കളി മെനയാന്‍ ഹ്യൂഗോ ബൊമസും കൂടെ മന്‍വീര്‍ സിങും ലിസ്റ്റന്‍ കോളാസോയും ഉണ്ടാവും. ഹൈദരാബാദിന്റെ മികച്ച മുന്നേറ്റ നിരക്കെതിരെ പോസ്റ്റിന് കീഴില്‍ ഫോമിലുള്ള വിശാല്‍ ഖേയ്ത് ഒരിക്കല്‍ കൂടി സന്ദര്‍ഭത്തിനൊത്തുയരും എന്ന പ്രതീക്ഷയിലാണ് എടികെ. ഹൈദരാബാദിന്റെ മൈതാനത്ത് നടന്ന ആദ്യപാദ സെമിയില്‍ ഇരുടീമും ഗോളടിക്കാതെ പിരിയുകയായിരുന്നു.