കൂലിപ്പണിയെടുത്ത് വാങ്ങിയ മാല കള്ളൻ മോഷ്ടിച്ചു; പൊലീസ് സ്റ്റേഷനിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച്‌ വ്യാപാരി

Spread the love

സ്വന്തം ലേഖിക

മലപ്പുറം: കൈക്കോട്ട് പണിയെടുത്ത് വാങ്ങിയ മാല കള്ളനെടുത്ത മനോവിഷമത്തില്‍ പൊലീസ് സ്റ്റേഷനു മുന്‍പിലിരുന്ന് കരഞ്ഞ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച്‌ തിരൂരിലെ സ്വര്‍ണാഭരണ വ്യാപാരി.

തിരൂര്‍ പച്ചാട്ടിരി സ്വദേശി ചക്കിയുടെ 2 പവന്‍ മാലയാണ് കഴിഞ്ഞ ദിവസം തിരൂര്‍ വൈരങ്കോട് ക്ഷേത്രത്തിലെ ഉത്സവം കണ്ടു മടങ്ങുമ്പോള്‍ ബസില്‍ നിന്ന് ആരോ കവര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാല പോയതറിഞ്ഞ ചക്കി ബഹളം വച്ചതോടെ യാത്രക്കാരുമായി ബസ് പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല. ഇതോടെ ചക്കി സ്റ്റേഷനു മുന്‍പിലിരുന്ന് കരച്ചില്‍ തുടങ്ങി.

സ്വര്‍ണമാലയിടാനുള്ള ആഗ്രഹംകൊണ്ട് കൈക്കോട്ട് പണിയെടുത്ത് പണം കൂട്ടിവച്ചാണ് മാല വാങ്ങിയതെന്നു പറഞ്ഞായിരുന്നു കരച്ചില്‍.

ഇതിനിടെ തിരൂരിലെ സ്വര്‍ണാഭരണ വ്യാപാരി ഫൈസല്‍ വിവരമറിഞ്ഞ് വയോധികയെ അന്വേഷിച്ച്‌ വീട്ടിലെത്തി. തുടര്‍ന്ന് ഇവര്‍ക്ക് നഷ്ടമായതിനു പകരം 2 പവന്റെ പുതിയ മാല സമ്മാനമായി നല്‍കി.

ഇതോടെ സങ്കടക്കണ്ണീര്‍ തുടച്ച്‌ ചക്കി ചിരിച്ചു. നഷ്ടമായ മാല കണ്ടെടുക്കാന്‍ തിരൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.