
വീടിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതിയെ തിരുവനന്തപുരത്തു നിന്നും പിടികൂടി
സ്വന്തം ലേഖകൻ
കാസര്‍കോട്: കാസര്‍കോട് ബദിയടുക്ക ഏല്‍ക്കാനത്തെ നീതു കൊലക്കേസ് പ്രതി പിടിയില്‍. വയനാട് പുല്‍പ്പള്ളി സ്വദേശി ആന്‍റോ സെബാസ്റ്റ്യനെയാണ് തിരുവനന്തപുരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ചയാണ് കൊല്ലം സ്വദേശി നീതുവിന്‍റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര മാസം മുമ്പ് ഏല്‍ക്കാനത്തെ ഒരു റബ്ബര്‍തോട്ടത്തില്‍ ടാപ്പിംഗ് ജോലിക്കായിട്ടാണ് നീതുവും ആന്‍റോയും ബദിയടുക്കയില്‍ എത്തിയത്. ഇവിടെത്തന്നെ ഇവർ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ നാട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നീതുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നോടെ നീതുവിന്‍റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നീതുവിന്‍റെ തലക്ക് അടിയേല്‍ക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന വയനാട് സ്വദേശി ആന്‍റോയിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു.
രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ തിരുവനന്തപുരത്ത് നിന്നാണ് ആന്‍റോ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്.