സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ മോട്ടാര്‍വാഹനവകുപ്പ് നടപടി; ഇനി മുതൽ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ സീരീസ്; സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കാനുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള അധികാരം പരിമിതിപ്പെടുത്തും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ നടപടിയുമായി മോട്ടാര്‍വാഹനവകുപ്പ്.

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ സീരീസ് നല്‍കാന്‍ തീരുമാനിച്ചു. സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കാനുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള അധികാരം പരിമിതിപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ വാഹനങ്ങളുണ്ടെന്ന കണക്കിപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കൈവശമില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ പ്രത്യേക സീരിയസില്‍ രജിസ്റ്റര്‍ ചെയ്യാത്തുകൊണ്ടാണ് കൃത്യമായ കണക്ക് സൂക്ഷിക്കാന്‍ കഴിയാത്തത്.

മൂന്നു തരത്തിലാണ് പുതിയ നമ്പര്‍ സീരിയസ് ക്രമീകരിക്കാന്‍ ശുപാര്‍ശ തയ്യാറാക്കിയിരിക്കുന്നത്. കെ.എല്‍-15 നിലവില്‍ കെഎസ്‌ആര്‍ടിസിക്കുള്ളതാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കിനി കെ.എല്‍-15 എഎ രജിസ്ട്രേഷനായിരിക്കും.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെഎല്‍-15 എബിയും, അര്‍ദ്ധ സര്‍ക്കാര്‍- സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളുടെ നമ്പര്‍ കെഎല്‍15-എസിയിലുമായിരിക്കും.

പുതിയ നമ്പറിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. പുതിയ നമ്പര്‍ സീരിയിനുവേണ്ടി മോട്ടോര്‍ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യേണ്ടിവരും. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി കഴിഞ്ഞാല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ പുതിയ സീരിയസിലേക്ക് റീ- രജിസ്റ്റര്‍ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങള്‍ പുതിയ സീരിയസിലാകും പുറത്തിറങ്ങുക.

ഇതുകൂടെ സ്വകാര്യ വാഹനങ്ങളിലും സര്‍ക്കാര്‍ ബോര്‍ഡും ഔദ്യോഗിക തസ്തികയും പതിപ്പിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രക്കും കടിഞ്ഞാണ്‍ ഇടാന്‍ തീരുമാനിച്ചിട്ടുണ്ട്.