
സ്വന്തം ലേഖകൻ
തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ അടിവസ്ത്രങ്ങളുള്‍പ്പെടെ അടിച്ചുമാറ്റിയ മലയാളിയെ തപ്പി പൊലിസ് .തൃപ്രയാര്‍ ചേര്‍ക്കരയിലാണ് സംഭവം.
ഒരു ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ടാണ് തട്ടിപ്പുകാരന്‍ ഇന്നലെ രാവിലെ നാല് അന്യസംസ്ഥാന തൊഴിലാളികളെ വിളിച്ചത്. ക്ഷേത്രത്തിലേക്കായതുകൊണ്ട് ശുദ്ധി വേണമെന്നു പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ചു. തോര്‍ത്തു മാത്രം ഉടുത്ത തൊഴിലാളികളെ ചേര്‍ക്കര റോഡരികിലെ ആലിന്റെ മുകളിലേക്കു കയറ്റി.
തൊഴിലാളികൾ ആലില പറിക്കുന്നതിനിടെ ജോലിക്കു വിളിച്ചയാള്‍ വസ്ത്രങ്ങളും 16,000 രൂപ വില വരുന്ന 2 മൊബൈല്‍ ഫോണുകളും പണവുമായി മുങ്ങുന്നതാണ്. ആലിനു മുകളില്‍ നിന്ന് വേഗം ഇറങ്ങിയെങ്കിലും അപ്പോഴേക്കും അയാള്‍ കടന്നുകളഞ്ഞെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വസ്ത്രങ്ങള്‍ പിന്നീട് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലപ്പാട് സ്റ്റേഷനിലെത്തിയ ഇവര്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. സുശാന്തിന് ഇയാളുടെ ഫോണ്‍ നമ്പർ നല്‍കി. അതില്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. ജാര്‍ഖണ്ഡ് സ്വദേശി വിനോദ് എന്നയാളുടെ പേരിലാണ് സിം കാര്‍ഡ്. അതിഥിത്തൊഴിലാളികളെ കബളിപ്പിച്ചയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം തുടങ്ങി.