
സ്വന്തം ലേഖകൻ
എരുമേലി : പഞ്ചായത്ത് വളപ്പിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ മുറ്റത്ത്12 ലക്ഷം ചെലവഴിച്ച് മേടിച്ച ആംബുലന്‍സ് പഞ്ചായത്ത് ഭരണകക്ഷികള്‍ തമ്മിലുള്ള പോര് മൂലം നിശ്ചമായിട്ട് , മാസം ഏഴ് കഴിഞ്ഞു. ആംബുലന്‍സ് അനുവദിച്ച ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം മാസങ്ങള്‍ക്കുശേഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കാറായിട്ടും ആംബുലന്‍സിന്റെ ശനിദശ മാറുന്നില്ല.
ചുരുക്കത്തില്‍ ലക്ഷങ്ങള്‍ സ്വാഹയായത് മിച്ചം. പഞ്ചായത്ത് ഭരണകക്ഷികള്‍ തമ്മിലുള്ള പോരാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. കൊവിഡ് കാലത്ത് ആശുപത്രി സേവനങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നത് മുന്‍നിറുത്തിയാണ് ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന് ഇടപെട്ട് പുതിയ ആംബുലന്‍സ് അനുവദിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് നിയന്ത്രണങ്ങളില്‍ അയവുകള്‍ ആയപ്പോഴേക്കും ആംബുലന്‍സ് ലഭിച്ചു. ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് എത്തി എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരാണ് ആംബുലന്‍സ് ഏറ്റുവാങ്ങിയത്.
സര്‍ക്കാര്‍ ആശുപത്രിക്ക് കൊടുക്കണോ അതോ കിടപ്പ് രോഗികളുടെ പരിചരണ ആവശ്യത്തിന് നല്‍കണോ എന്നിങ്ങനെ വിവിധ ചര്‍ച്ച പഞ്ചായത്ത് കമ്മിറ്റിയില്‍ മുറുകിയെങ്കിലും തീരുമാനം കൈക്കൊണ്ടില്ല. പഞ്ചായത്ത് ഭരണം നടത്തുന്ന സിപിഎമ്മും – സിപിഐയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കവും ഉടലെടുത്തു.
പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഉന്നയിച്ചതോടെ അഭിപ്രായ വോട്ടെടുപ്പ് നടത്താന്‍ തീരുമാനമായി. സ്വതന്ത്ര അംഗവും ഭരണപക്ഷത്തെ ഏക സി.പി.ഐ അംഗവും പ്രതിപക്ഷത്ത് നിന്ന് പുറത്തായ അംഗവും ഉള്‍പ്പടെ പ്രതിപക്ഷത്തിന് പിന്തുണ നല്‍കിയതോടെ കിടപ്പ് രോഗികളുടെ പരിചരണ ആവശ്യത്തിന് ആംബുലന്‍സ് ഉപയോഗിക്കാമെന്ന തീരുമാനമായി. ഇതിനുശേഷം വീണ്ടും ഒരു മാസം പിന്നിട്ടിട്ടും ആംബുലന്‍സിന് മോചനമില്ല. ഭരണം പങ്കിടുന്ന ഇരുകക്ഷികള്‍ തമ്മിലുള്ള ഭിന്നതമൂലം പൊതുഫണ്ട് ജനങ്ങള്‍ക്ക് അന്യമാകുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.



