ധോണിയിൽ വീണ്ടും കാട്ടാന ഭീതി; ജനവാസ മേഖലയില്‍ ആശങ്കയുണര്‍ത്തി പിടി 7; കാട്ടാനയെ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള വനംവകുപ്പ് നടപടി വൈകുന്നതായി ആക്ഷേപം

Spread the love

സ്വന്തം ലേഖിക

പാലക്കാട്: ധോണിയില്‍ വീണ്ടും കാട്ടാന ഭീതി.

രാത്രി പത്ത് മണിയോടെയാണ് പിടി 7 എന്ന കൊലയാളി കാട്ടാന മായാപുരത്തെ ജനവാസമേഖലയിലിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ പ്രദേശത്ത് നിന്നും തുരത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളെകൊല്ലിയായ കാട്ടാനയെ മയക്കുവെടി വെച്ച്‌ പിടിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും നടപടി വൈകുന്നതായാണ് പ്രദേശവാസികളുടെ ആക്ഷേപം.

ആളെകൊല്ലിയായ പിടി 7 കാട്ടാനയെ മയക്കുവെടി വെച്ച്‌ പിടികൂടി മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിലെത്തിച്ച്‌ മെരുക്കിയെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായി മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തില്‍ കൂട് നിര്‍മിച്ച്‌ വരികയാണ്.

വയനാട്ടില്‍ നിന്നുള്ള വിദഗ്ദ സംഘത്തെ വരുത്തിയാണ് പിടി 7-നെ മയക്കു വെടിവെച്ച്‌ പിടികൂടാനൊരുങ്ങുന്നത്. അതിന് ശേഷം ചട്ടം പഠിപ്പിക്കാനായി മുത്തങ്ങയിലെ ആനപന്തിയിലെത്തിക്കും. അവിടെയൊരുങ്ങുന്ന നാല് അടിയോളം വണ്ണമുള്ള 24 മരത്തൂണുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച 18 അടി ഉയരമുള്ള കൂട്ടിലായിരിക്കും മെരുങ്ങുന്നത് വരെയുള്ള ആനയുടെ ജീവിതം.

ഈ കൂട്ടില്‍ നിന്ന് പുറത്തു വരുന്നതോടെ പിടി 7 വഴക്കമുള്ള കുങ്കി ആനയാക്കി മാറിയിരിക്കും. അതിന് ശേഷം പിടി 7 എന്ന പേരിന് പകരം മറ്റൊരു പേരും കൂടി ആനയ്ക്ക് നല്‍കും. ഇതിനായി മുത്തങ്ങ ആനപന്തിയിലെ വടക്കനാട് കൊമ്പനും കല്ലൂര്‍ കൊമ്പനും പാലക്കാടെത്തും.
നിലവില്‍ 11 കുങ്കിയാനകളാണ് മുത്തങ്ങയിലുള്ളത്.