
പാലായിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; ചോദ്യം ചെയ്ത അയൽവാസിക്കും കുടുംബത്തിനും പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: പാലായിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ചൂണ്ടച്ചേരി നിരപ്പേൽ വീട്ടിൽ തങ്കച്ചൻ, മകൻ ബൈജു ആന്റണി ( തോമ 36), ഇവരുടെ ബന്ധുവായ ചൂണ്ടച്ചേരി നിരപ്പേൽ വീട്ടിൽ ദേവസ്യ ആന്റണി എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാത്രിയിൽ ഭരണങ്ങാനം ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും,ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്ത അയൽവാസിയെയും,ഭാര്യയെയും മകനെയും ഇവർ കമ്പിവടി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃത്യത്തിനുശേഷം മൂവരും ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പാലാ സ്റ്റേഷൻ എസ്.ഐ അഭിലാഷ്, രാജേഷ്, സി.പി.ഓ മാരായ രഞ്ജിത്ത്, മഹേഷ്,സുരേഷ് ബാബു, രഞ്ജു,അജു, അരുൺ, സാലി എന്നിവർ ചേർന്ന് വാഹനത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
