
കോട്ടയം നാൽപ്പാത്തിമല പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ യുവാവിനെയും വീട്ടമ്മയെയും ആക്രമിച്ചു; തടയാൻ ശ്രമിച്ച പോലീസിന് നേരെയും മർദനം; കേസിൽ രണ്ട് പേർ ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: യുവാവിനെയും വീട്ടമ്മയെയും ആക്രമിക്കുകയും തടയാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ കിഴക്കുംഭാഗം പ്രദീപ് ഭവനം (തെക്കേടത്ത് ) വീട്ടിൽ പ്രദീപ് കുമാർ മകൻ രാജീവ് പി കുമാർ (29), അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കരയിൽ നാൽപ്പാത്തിമല ഭാഗത്ത് നെടുംതറയിൽ വീട്ടിൽ രമേശൻ മകൻ രഞ്ജിത്ത് രമേശൻ (32) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ ഇന്നലെ വെളുപ്പിനെ നാൽപ്പാത്തിമല പള്ളിയിൽ പാതിരാ കുർബാന സമയത്ത് പള്ളിയുടെ മുൻവശം റോഡിൽ പടക്കം പൊട്ടിക്കുകയും, ഇത് കണ്ട് ചോദ്യം ചെയ്ത നാൽപ്പാത്തിമല സ്വദേശിയായ ജോമോൻ എന്നയാളെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ചെന്ന ബന്ധുവായ സ്ത്രീയെയും, ഇവരുടെ മക്കളെയും പ്രതികൾ മര്‍ദ്ദിച്ചു.
സാരമായി പരിക്ക് പറ്റിയ ഇവർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന വഴി പ്രതികൾ ഇവരുടെ വാഹനം തടഞ്ഞു നിർത്തുകയും വീണ്ടും ഇവരെ ആക്രമിക്കുകയും, ഇവരുടെ ബുള്ളറ്റും കാറും അടിച്ചു തകർക്കുകയും ചെയ്തു. ഈ സമയം സ്ഥലത്തെത്തിയ പോലീസ് അക്രമികളെ പിടിക്കാൻ ശ്രമിക്കുകയും തുടർന്ന് പ്രതികൾ പോലീസിനെ ആക്രമിച്ച് അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
തുടർന്ന് സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞ പ്രതികളെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നാൽപ്പാത്തിമല ഭാഗത്തുനിന്നുതന്നെ പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ രഞ്ജിത്ത് രമേശന് ഗാന്ധിനഗർ സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെയുള്ള കേസുകളും, രാജീവിന് ഗാന്ധിനഗർ, ഏറ്റുമാനൂർ, നെടുങ്കണ്ടം എന്നീ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ വിദ്യ വി, രാജ് നാരായണൻ, എ.എസ്.ഐ അജയകുമാർ, സി.പി.ഓമാരായ സജിമോൻ, രാകേഷ്, ശ്യാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.