
തിരുവനന്തപുരം: ആൾദൈവം ചമഞ്ഞ് സ്വർണവും പണവും തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം വെള്ളായണിയിലാണ് കുടുംബത്തെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയത്. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ വിദ്യ എന്ന ആൾദൈവവും സംഘവും 55 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് കവർന്നത്. വെള്ളായണി കൊടിയില്‍ വീട്ടിൽ വിശ്വംഭരനും മക്കളുമാണ് തട്ടിപ്പിനിരകളായത്.
കുടുംബത്തിലെ തുടരെയുള്ള മരണങ്ങളില്‍ പരിഹാരം കാണുന്നതിനാണ് വിശ്വംഭരന്റെ കുടുംബം തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആള്‍ദൈവമായ വിദ്യയേയും സംഘത്തേയും അഭയം പ്രാപിക്കുന്നത്. വിദ്യയും നാലംഗ സംഘവും 2021ൽ ആദ്യം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി.
സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയിൽ പൂട്ടിവച്ച് പൂജിച്ചാലേ ഫലം കിട്ടൂവെന്ന് കുടുംബത്തെ പറഞ്ഞ് പറ്റിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. സ്വർണവും പണവും തിരികെ ചോദിച്ചപ്പോൾ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അലമാര തുറക്കാന്‍ ആള്‍ദൈവമെത്തിയില്ല. അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നും മറുപടി. പിന്നീടത് ഒരു വര്‍ഷമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവില്‍ ഗതികെട്ട് വീട്ടുകാര്‍ തന്നെ അലമാര തുറന്നപ്പോള്‍ സ്വര്‍ണവുമില്ല, പണവുമില്ല. അപ്പോഴാണ്ന ആൾദൈവത്തിന്റെ തനിസ്വഭാവം കുടുംബത്തിന് മനസിലായത്. ഉടൻ തന്നെ പൊലീസിൽ പരാതിപ്പെട്ടു. എന്നാൽ ആൾദൈവത്തെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമയിട്ടില്ല. നഷ്ടമായവ വീണ്ടെടുക്കാന്‍ ഈ കുടുംബം സ്റ്റേഷനുകള്‍ കയറി ഇറങ്ങുകയാണ് ഇപ്പോൾ.



