
തിരുവനന്തപുരം: ആഭിചാര ക്രിയയുടെ ഭാഗമായി രണ്ട് സ്ത്രീകളെ തലയറുത്തു കൊന്നതിന്‍റെ ഞെട്ടലിലാണ് കേരളം. നാല്പത്തിയൊന്ന് വര്‍ഷം മുൻപ് ഇടുക്കിയിലാണ് കേരളത്തിലെ ആദ്യത്തേതെന്ന് കരുതുന്ന നരബലി നടന്നത്. പ്രധാന സംഭവങ്ങളിലൂടെ;
1981 ഡിസംബറിൽ ഇടുക്കി പനംകുട്ടിയിലാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് സോഫിയ എന്ന വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടു. തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിവാദിയുടെ നിർദേശം അനുസരിച്ചാണെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. അടുക്കളയിൽ കുഴിച്ചിട്ട് മുകളിൽ ചാണകം മെഴുകുകയായിരുന്നു.
സോഫിയയെ മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ച് ബഞ്ചിന് മുകളില്‍ അര്‍ദ്ധ നഗ്നയായി വരിഞ്ഞ് മുറുക്കി കെട്ടിയിട്ട് പൂജ നടത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. മോഹനനന്റെ അനുജനായ ഉണ്ണി സോഫിയയെ മൂര്‍ച്ചയുള്ള ശൂലം കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. കൊലപാതകശേഷം സോഫിയയെ വീട്ടിലെ നടുമുറിയില്‍ കുഴിച്ചു മൂടി. കോടിക്കണക്കിനു രൂപയുടെ നിധി കിട്ടുമെന്ന് മന്ത്രവാദി മോഹനനെയും കുടുംബത്തെയും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഹനന്‍, പിതാവ് കറുപ്പന്‍, അമ്മ രാധ, മോഹനന്റെ സഹോദരന്മാരായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്കരന്‍ എന്നിവര്‍ ചേര്‍ന്നാണു കൃത്യം നടത്തിയത്. സോഫിയയെ കാണാതായതോടെ പൊലീസ് നടത്തിയ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു. കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രധാന പ്രതിയായ ഉണ്ണി ജയിലില്‍ വെച്ച് മരിച്ചു.
നിധിക്കുവേണ്ടി ഒൻപതാം ക്‌ളാസുകാരനെ പിതാവും സഹോദരിയും അയൽക്കാരും ചേർന്നു ബലി നൽകി. മുണ്ടിയെരുമയിലാണ് നരബലി നടന്നത്. കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയിൽ ആയിരുന്നു മൃതദേഹം. സഹോദരിയുടെ പ്രേതബാധ അകറ്റാനായി പതിനഞ്ചുവയസ്സുകാരനെ നരബലി നല്‍കിയ സംഭവവും ഇടുക്കിയിലുണ്ടായിട്ടുണ്ട്.
1983 ജൂണ്‍ 29ന് ഇടുക്കി രാമക്കല്‍മേട്ടിലാണ് കൃത്യം നടന്നത്. മുണ്ടിയെരുമ ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന റഹ്മത്താണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. റഹ്മത്തിന്റെ മാതാവ്, പിതാവ്, സഹോദരി എന്നിവരുള്‍പ്പടെ ആറ് പേര്‍ക്ക് ഈ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചു.
തിരുവനന്തപുരം പൂവാറിന് അടുത്ത് രണ്ടു പേർ കൊല്ലപ്പെട്ടത് മന്ത്രവാദം ചോദ്യം ചെയ്തതിന് ആണെന്നാണ് കണ്ടെത്തിയത്. ക്രിസ്തുദാസ്, ആൻറണി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രിസ്തുദാസിൻറെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയിരുന്നു. ഇത് ദുർമന്ത്രവാദത്തിൽ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോൾ ചോദ്യം ചെയ്യാൻ എത്തിയതാണ് ക്രിസ്തുദാസും ആൻറണിയും. മന്ത്രവാദം നടത്തിയിരുന്ന മേരി ഉൾപ്പെടെ പ്രതികളായിരുന്നു. പ്രതികൾക്കു പിന്നീട് ജീവപര്യന്തം തടവു ലഭിച്ചു.
2014 ഓഗസ്റ്റ് 9ന് പൊന്നാനിയിൽ കാഞ്ഞിരമുക്ക് നിസാറിൻറെ ഭാര്യ ഹർസാന മരിച്ചത് മന്ത്രവാദത്തിനിടെ എന്നായിരുന്നു കണ്ടെത്തൽ. അഞ്ചുമാസം ഗർഭിണി ആയിരുന്നു ഹസാന.
2014 ജൂലൈയിൽ കരുനാഗപ്പള്ളിയിൽ തഴവ സ്വദേശി ഹസീന കൊല്ലപ്പെട്ടു. മന്ത്രിവാദത്തിനിടെ ചവിട്ടേറ്റു മരിച്ചു എന്നായിരുന്നു കണ്ടെത്തൽ. മന്ത്രവാദി സിറാജുദ്ദീൻ അന്ന് അറസ്റ്റിലായി.
2018 ഓഗസ്റ്റ് 4ന് ആണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തു കാനാട്ടു വീട്ടിൽ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയത്. ദുർമന്ത്രിവാദം നടത്തിയിരുന്നയാളാണ് കൃഷ്ണൻ. പിടിയിലായതു കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണനു 300 മൂർത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തി എന്നുമാണ് പൊലീസ് കണ്ടെത്തിയത്.
2019 മാർച്ചിൽ കൊല്ലം കരുനാഗപ്പള്ളിയിൽ തുഷാരയുടെ മരണം. ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് നൽകിയിരുന്നത്. വിവാഹം കഴിക്കുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോൾ വെരും 20 കിലോ മാത്രമായിരുന്നു തൂക്കം. ബാധ ഒഴിപ്പിക്കാൻ നടത്തിയ ദുർമന്ത്രവാദ ചികിൽസയുടെ ഭാഗമായിരുന്നു പഞ്ചസാര വെള്ളം
2021 ഫെബ്രുവരിയിൽ പാലക്കാട് പുതുപ്പള്ളി തെരുവിൽ ആറുവയസ്സുകാരനനെ മാതാവ് കൊന്നു. അല്ലാഹുവിൻറെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്.