കോടിയേരി ബാലകൃഷ്ണന്റെ നിര്യാണ വാര്‍ത്തയ്ക്ക് താഴെ വിദ്വേഷ കമന്‍റ് ;കണ്ണൂരിൽ അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍
കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണ വാര്‍ത്തയ്ക്ക് താഴെ വിദ്വേഷ കമന്റിട്ട അധ്യാപികയെ സസ്പെന്റ് ചെയ്തു.കൂത്തുപറമ്ബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഗിരിജയെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ അധ്യാപികക്കെതിരെ കൂത്തുപറമ്ബ് പൊലീസ് കേസെടുത്തിരുന്നു. കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി കൂടിയാണ് ഗിരിജ.
കോടിയേരി ബാലകൃഷ്ണന്റെ മൃതശശീരം തലശ്ശേരി ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച കഴിഞ്ഞ ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസ് തല്‍സമയ വാര്‍ത്തയ്ക്ക് താഴെയാണ് അധ്യാപിക വിദ്വേഷ കമന്റിട്ടത്.
കോടിയേരിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ട ഗിരിജ കെ വി കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി ആണെന്ന് വ്യക്തമായതോടെ ഇവര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകന്‍ ജിജോ കൂത്തുപറമ്ബ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐപിസി 153 പ്രകാരം കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഗിരിജയ്ക്കെതിരെ കൂത്തുപറമ്ബ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ കോഴിക്കോട് ജില്ലയിലെ എടച്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഗിരിജ താമസിക്കുന്നത് എന്നതിനാല്‍ കേസ് അങ്ങോട്ടേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, സിപിഎം ഇപ്പോഴും രാഷ്ട്രീയ പക വീട്ടുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
കെ ടി ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നിട്ടും കലി തീരാതെ ആ കുടുംബത്തെയും വേട്ടയാടുന്ന നടപടി ഫാസിസമാണെന്നാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തിയത്. ഇത് ഭീരുത്വമാണ് , വേട്ടയാടല്‍ തുടര്‍ന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവും വിമര്‍ശിക്കപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.