
മംഗളൂരു: ഇതര ജാതിയിലെ യുവാവിനൊപ്പം ഒളിച്ചോടിയതിന് യുവതിയുടെ മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി. കർണാടക ചിക്കബല്ലപൂർ ജില്ലയിലെ ഹാൻഡിഗണല ഗ്രാമത്തിൽ ശ്രീരാമപ്പ (63), ഭാര്യ സരോജമ്മ (60), മകൻ മനോജ് (24) എന്നിവരാണ് മരിച്ചത്.
മകൾ അർച്ചനയെ (22) കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ തിങ്കളാഴ്ച സിദ്ലഘട്ട റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് മൂവരും വീട്ടിൽ മരിച്ച വിവരം പുറത്തറിയുന്നത്. അർച്ചന മറ്റൊരു ജാതിക്കാരനായ നാരായണ സ്വാമിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ രക്ഷിതാക്കളും സഹോദരനും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി തയാറായില്ല. ഇതിന്‍റെ വിഷമത്തിൽ മൂവരും ജീവനൊടുക്കിയതായാണ് സാഹചര്യത്തെളിവുകൾ നൽകുന്ന സൂചനയെന്ന് പൊലീസ് പറഞ്ഞു.
മകളാണ് കടുകൈക്ക് കാരണക്കാരിയെന്നും സ്വത്തിൽ അവൾക്ക് ഓഹരി നൽകരുതെന്നും എഴുതിയ പിതാവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി 11ന് ശേഷമാണ് മൂവരും ജീവനൊടുക്കിയതെന്നതാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മനോജ് സഹോദരിക്ക് അയച്ച മൊബൈൽ സന്ദേശങ്ങൾ പൊലീസ് പരിശോധിച്ചു. രാത്രി 11നകം തിരിച്ചു വരാൻ യുവതിയോട് അഭ്യർഥിച്ചിരുന്നു. വന്നില്ലെങ്കിൽ വീട്ടിൽ ആരും ജീവനോടെ ശേഷിക്കില്ലെന്നും അറിയിച്ചിരുന്നു.