പോപ്പുലര്‍ ഫ്രണ്ടിൻ്റെ ‘ഹിറ്റ് ലിസ്റ്റില്‍’ പരിവാര്‍ നേതാക്കള്‍ക്ക് അപ്പുറമുള്ള രാഷ്ട്രീയ നേതാക്കളും; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പട്ടിക രഹസ്യമായി സൂക്ഷിക്കാൻ നിര്‍ദ്ദേശം; ബീഹാറില്‍ മോദിയെ വകവരുത്താനുള്ള പദ്ധതിക്ക് സഹായവും പരിശീലനവും നല്‍കിയത് ആഗോള ഭീകര സംഘടനയോ…? ‘ഓപ്പറേഷന്‍ ഒക്ടോപ്പസില്‍’ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; ഇതുവരെ അറസ്റ്റിലായത് 106 പേർ

Spread the love

സ്വന്തം ലേഖിക

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് തയാറാക്കിയതായി ആരോപിക്കപ്പെടുന്ന ‘ഹിറ്റ് ലിസ്റ്റില്‍’ പരിവാര്‍ നേതാക്കള്‍ക്ക് അപ്പുറമുള്ള രാഷ്ട്രീയ നേതാക്കളുമുണ്ടെന്ന് സൂചന.

സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഈ പട്ടിക രഹസ്യമായി സൂക്ഷിക്കാനാണ് അന്വേഷണ സംഘത്തിനു നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. പട്ടികയിലുള്ളവര്‍ക്ക് സുരക്ഷയൊരുക്കുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കേരളാ പൊലീസും ഇത്തരത്തിലൊരു ഹിറ്റ് ലിസ്റ്റുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതികളുടെ ചോദ്യം ചെയ്യലും തെളിവ് ശേഖരണവും അടക്കം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരീക്ഷിക്കുന്നുണ്ട്. എല്ലാം നിയന്ത്രിക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും.

ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകരസംഘടനകളിലേക്ക് യുവാക്കളെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റിക്രൂട്ട് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതിനു പിന്നാലെ സംഘടനയ്‌ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ഓപ്പറേഷന്‍ ഒക്ടോപ്പസ്’ എന്നാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിലവില്‍ നടക്കുന്ന നടപടികള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ ഭാഗമായി നിലവില്‍ 106 പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റിലായിരിക്കുന്നത്. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമ്പോള്‍ ശക്തമായ തെളിവുകള്‍ സംഘടനയ്‌ക്കെതിരെ ലഭിക്കുമെന്നാണ് ഏജന്‍സികളുടെ വിലിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഹാറില്‍വച്ച്‌ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജൂലായ് 12-ന് പട്നയില്‍ നടന്ന റാലിക്കിടെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാമ്പ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നുവെന്നും ഇ.ഡി ആരോപിച്ചു. സമാനമായ കണ്ടെത്തലുകള്‍ എന്‍ഐഎയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ടെന്നാണ് വിവരം. മോദിയും ഹിറ്റ് ലിസ്റ്റിലുണ്ടെന്ന സൂചനയാണ് എന്‍ഐഎ നല്‍കിയത്.

വിദേശ ഭീകര സംഘടനകളുടെ ഏകോപനം ഇതിന് പിന്നിലുണ്ടെന്ന സംശയവും ഉയരുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, അത് സംഘടനയെ നിരോധിക്കുന്നതരത്തിലേക്ക് നീങ്ങുമോ എന്ന കാര്യം വ്യക്തമല്ല.