
സ്വന്തം ലേഖിക
കോട്ടയം: പണമില്ല എന്ന കാരണത്താൽ ചികിത്സ കിട്ടാത്ത അവസ്ഥ കേരളത്തിൽ ആർക്കും ഉണ്ടാകില്ലെന്ന് ആരോഗ്യ, വനിത ശിശു വികസന, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ്.
മണർകാട് ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പറമ്പുകര ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 45 ലക്ഷം രൂപ ചെലവ് വരുന്ന കരൾമാറ്റ ശസ്ത്രക്രിയ ആദ്യമായി സർക്കാർ ആശുപത്രിയിൽ വിജയകരമായി നടത്തിയത് കോട്ടയം മെഡിക്കൽ കോളേജിലാണ്. കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയയോടെ മൂന്ന് കരൾമാറ്റ ശസ്ത്രക്രിയകളാണ് സർക്കാർ ആശുപത്രികളിൽ പൂർത്തിയായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യത്തെ പത്തു കരൾ മാറ്റ ശസ്ത്രക്രിയകൾ സൗജന്യമായാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ലോകത്തെവിടെയും ലഭിക്കുന്ന മികച്ച ചികിത്സാ സംവിധാനങ്ങൾ അതിലും മികച്ച രീതിയിൽ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളും രാജ്യാന്തര നിലവാരത്തിലേക്കുയർന്നിരിക്കുകയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുറന്ന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഇതു കൂടാതെ ഇവിടെ കോംപ്രഹെൻസിവ് സ്ട്രോക്ക് യൂണിറ്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. 2018ലെ വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച പറമ്പുകര
കുടുംബാരോഗ്യ ഉപകേന്ദ്രത്തിന് 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലമായതിനാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന മുൻകരുതലോടെയാണ് 2637 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിച്ചത്.
ഇതോടൊപ്പം കൂരോപ്പട പഞ്ചായത്തിലെ തോട്ടപ്പള്ളി ഉപ ആരോഗ്യേ കേന്ദ്രം, പള്ളിക്കത്തോട് പഞ്ചായത്തിലെ ആനിക്കാട് ഉപ ആരോഗ്യ കേന്ദ്രം, കടപ്ലാമറ്റം പഞ്ചായത്തിലെ മാറിയിടം ഉപാരോഗ്യ
കേന്ദ്രം, കല്ലറ പഞ്ചായത്തിലെ പെരുന്തുരുത്ത് ഉപ ആരോഗ്യ കേന്ദ്രം,
തലയാഴം പഞ്ചായത്തിലെ കൊതവറ ഉപ ആരോഗ്യ കേന്ദ്രം എന്നിവയും ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളായി ഉയർത്തുന്നതിന്റെ ഉദ്ഘാടനവും ഓൺലൈനായി ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
ഉമ്മൻ ചാണ്ടി എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു.തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു, ജില്ലാ പഞ്ചായത്തംഗം റെജി എം. ഫിലിപ്പോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോൺ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് രവീന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫിലിപ്പ്, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ്മോഹൻ, മണർകാട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സ്വപ്ന മഞ്ജരി, നിർമ്മിതി കേന്ദ്രം പ്രൊജക്ട് എൻജിനീയർ മിനി ബിജു, ആനിയമ്മ ചാക്കോ എന്നിവർ പങ്കെടുത്തു.