വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്നു; ഇനി പ്രതിനിധിയെ നിയമിക്കുക സർക്കാർ; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Spread the love

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. വിസി നിയമന സമിതിയുടെ ഘടന മാറ്റും. വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ നോമിനേറ്റ് ചെയ്യുക സര്‍ക്കാരായിരിക്കും.

സെര്‍ച്ച് കമ്മിറ്റിയുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ച് ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. ബില്‍ വരുന്ന സഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ കഴിഞ്ഞ ദിവസമായിരുന്നു ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്. സര്‍വ്വകലാശാലകളുടെ അധികാരങ്ങള്‍ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണം.

മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും, ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നും ശുപാര്‍ശയില്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംബേദ്കര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം ബി മേനോന്‍ അധ്യക്ഷനായ പരിഷ്‌കരണ കമ്മീഷന്റേതായിരുന്നു ശുപാര്‍ശ. വൈസ് ചാന്‍സലറുടെ കാലാവധി അഞ്ചു വര്‍ഷം വരെയാകാം.

70 വയസുവരെ രണ്ടാം ടേമിനും പരിഗണിക്കാം. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്ന മൂന്നുപേരില്‍ നിന്ന് വൈസ് ചാന്‍സലറെയും തെരഞ്ഞെടുക്കാം എന്നും ശുപാര്‍ശയിലുണ്ടായിരുന്നു. നേരത്തെ എന്‍ കെ ജയകുമാര്‍ അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷനും വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഗവർണറുടെ നോമിനി, യുജിസി നോമിനി, സ‌ർവകലാശാല നോമിനി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് നിലവിൽ വിസിയുടെ പാനൽ തയ്യാറാക്കി ഗവ‌ർണർക്ക് നൽകുന്നത്. ചാൻസലറായ ഗവർണർ പാനലിൽ നിന്ന് ഒരാളെ വൈസ് ചാൻസലറായി നിയമിക്കും. ബില്ല് നിയമമാകുന്നതോടെ ഒരു അംഗത്തെ ശുപാർശ ചെയ്യാനുള്ള ഗവർണറുടെ അധികാരം നഷ്ടമാകും