
തനിക്ക് തീരെ സുഖമില്ലെന്നും നാട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ ആണെന്നും അവസാനകോൾ; കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു വർഷത്തിലധികം; കേരളത്തിന്റെ മരുമകളായി കോട്ടയം പൂഞ്ഞാറിലെത്തിയ റഷ്യൻ യുവതി ഭർത്താവിനെ കണ്ടെത്താനായി ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നു
കോട്ടയം: തനിക്ക് തീരെ സുഖമില്ലെന്നും നാട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ ആണെന്നും പറഞ്ഞുകൊണ്ടൊരു ഫോൺകോൾ. കാത്തിരുന്ന് മുഷിഞ്ഞതല്ലാതെ ഭര്‍ത്താവ് എത്തിയില്ല. ഒരു വര്‍ഷമായി കാണാതായ ഭര്‍ത്താവിനെ അന്വേഷിച്ച് വിഷമിക്കുകയാണ് റഷ്യന്‍ യുവതിയായ ശ്വേത എന്ന സെറ്റ്‌ലാന.
കഴിഞ്ഞ പത്ത് വര്‍ഷമായി കോട്ടയം ജില്ലയിലെ പൂഞ്ഞാറുകാരി ആയിട്ട്. ജോസ് രാജന്‍ ഈന്തും പ്ലാക്കല്‍ എന്ന വ്യക്തിയെ നിയമപരമായി വിവാഹം ചെയ്ത് ഇന്ത്യന്‍ പൗരത്വം നേടി സ്ഥിര താമസമാക്കിയിരിക്കുകയാണ് ശ്വേത. ഇവര്‍ റഷ്യയിലെ മോസ്‌കോ സ്വദേശിനിയാണ്. 2012 മാര്‍ച്ച് 29 നാണ് ഇവര്‍ പൂഞ്ഞാര്‍ സ്വദേശിയായ ഈന്തും പ്ലാക്കല്‍ ജോസ് രാജിനെ പൂഞ്ഞാര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് 75 വര്‍ഷം പഴക്കമുള്ള പൂഞ്ഞാര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ഈന്തുംപ്ലാക്കല്‍ തറവാട്ടിലായിരുന്നു താമസം.
സിവില്‍ ഏവിയേഷനില്‍ ബിരുദാനന്തര ബിരുദവും നേടി ഇന്ത്യാ സന്ദര്‍ശനത്തിനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു ഇവര്‍. ഡല്‍ഹിയില്‍ വച്ചാണ് മലയാളിയായ ജോസ് രാജുമായി പരിചയപ്പെടുന്നത്. പ്രണയം പടര്‍ന്ന് പന്തലിച്ചപ്പോള്‍, കേരളത്തിന്റെ മരുമകളായി പുഞ്ഞാറിലെത്തി.
യാത്രാ പ്രിയനായിരുന്ന ജോസ് രാജ് വിവാഹശേഷവും യാത്രകള്‍ പോകാറുണ്ടായിരുന്നു. എങ്കിലും രണ്ട് മാസത്തില്‍ കൂടുതല്‍ തന്നെ വിട്ടിട്ട് മാറി നില്‍ക്കില്ലായിരുന്നു എന്നും എവിടെ പോയാലും എല്ലാ ദിവസവും ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നും ഇവര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാതായി ഒരു വര്‍ഷത്തിനിടയില്‍ എല്ലാ മാസവും പല പ്രാവശ്യമായി തന്നെ ജോസ് രാജ് വിളിക്കാറുണ്ടായിരുന്നതായും ഇവര്‍ പറയുന്നു. 2022 മെയ് മാസം മൂന്നിനാണ് അവസാനമായി ജോസ് രാജ് തന്നെ വിളിച്ചതെന്നും തനിക്ക് തീരെ സുഖമില്ലാ എന്നും താന്‍ നാട്ടിലേയ്ക്ക് വരുവാനായി ട്രെയിനിലാണ് ഉള്ളതെന്നും ശ്വേതയോട് പറഞ്ഞു. ഭര്‍ത്താവ് മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടിലെത്തും എന്ന് കരുതി കാത്തിരുന്ന ഇവര്‍ പ്രതീക്ഷ നശിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലും കോട്ടയം എസ്‌പിക്കും പരാതി നല്‍കി.
അന്വേഷണത്തില്‍ താനയില്‍ ഒരു എടിഎമ്മി -ല്‍ നിന്ന് ഇദ്ദേഹം പണം പിന്‍ വലിച്ചതായി മനസ്സിലാക്കാന്‍ സാധിച്ചു. പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. ഇപ്പോള്‍ മൂന്ന് മാസമായി ഭര്‍ത്താവിനെ കുറിച്ച് യാതൊരു വിവരവും ഇവര്‍ക്ക് ലഭ്യമല്ല. ഓരോ പ്രാവശ്യവും ഇവരുടെ ഫോണ്‍ ബെല്ലടിക്കുമ്ബോള്‍ ജോസ് രാജ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഓടി പോയി ഫോണ്‍ എടുക്കുന്നത്.
ഒരു രൂപയുടെ വരുമാനം പോലും ഇന്ന് ഇവര്‍ക്കില്ല. വീട്ട് വളപ്പില്‍ നിറയെ റംബൂട്ടാന്‍ മരങ്ങളാണ്. മാസങ്ങളായി ഇവരുടെ ഭക്ഷണവും ഈ പഴങ്ങളും, കായ്കളും മാത്രമാണ്. ആരെങ്കിലും സഹായമായി നല്‍കുന്ന പണം ഉപയോഗിച്ച് വേണം മറ്റ് ആവശ്യങ്ങളും നടത്തുവാന്‍. കൂട്ടിന് 28 ഓളം ആടുകളും, 8 ഓളം നായ്ക്കളും ഈ വീട്ടുവളപ്പില്‍ കഴിയുന്നു. മക്കളില്ലാത്തതിന്റെ വിഷമം ഇവര്‍ ഈ മിണ്ടാ പ്രാണികളെ സ്നേഹിച്ച് തീര്‍ക്കുന്നു.
തനിക്ക് എന്തെങ്കിലും സഹായം തന്റെ രാജ്യത്ത് നിന്ന് പോലും ലഭിക്കണമെങ്കില്‍ തന്റെ അവസ്ഥ ആരെങ്കിലും പുറം ലോകത്ത് എത്തിക്കണം. പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. ഭര്‍ത്താവിനെ കണ്ടുകിട്ടാന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുകയാണ് ശ്വേത എന്ന സെറ്റ്‌ലാന