വാടക വീടെടുത്ത് ഗര്‍ഭിണിയായ യുവതിക്കൊപ്പം  എംഡിഎംഎ വില്‍പ്പന; ആക്കുളത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍  നാലംഗ സംഘം പിടിയിൽ;  തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട

വാടക വീടെടുത്ത് ഗര്‍ഭിണിയായ യുവതിക്കൊപ്പം എംഡിഎംഎ വില്‍പ്പന; ആക്കുളത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാലംഗ സംഘം പിടിയിൽ; തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം
ആക്കുളത്ത് വാടക വീട്ടില്‍ നിന്ന് എംഡിഎംഎ പിടികൂടി.

ഗര്‍ഭിണിയായ യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. കണ്ണൂര്‍ പുത്തൂര്‍ സ്വദേശി അഷ്‌കര്‍, ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ്, കടയ്ക്കാവൂര്‍ സ്വദേശിനി സീന എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാടകവീട്ടില്‍ നിന്ന് നൂറ് ഗ്രാം എം.ഡി.എം.എയുമായാണ് നാലുപേരെ പിടികൂടിയത്. ഒന്നാം പ്രതിയായ അഷ്‌കര്‍ ഇന്നലെ ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് ലഹരിമരുന്നുമായി വരുന്ന വിവരമറിഞ്ഞ് പൊലീസ് നടത്തിയ തെരച്ചിലിലാണ് നാലംഗ സംഘം പിടിയിലായത്.

ആക്കുളം നിഷിന് സമീപത്തെ വാടകവീട്ടില്‍ പൊലീസ് സംഘം പരിശോധന നടത്തുകയും എം.ഡി.എം.എ. പിടിച്ചെടുക്കുകയുമായിരുന്നു. വാടക വീട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആക്കുളത്തെ മറ്റൊരു വീട്ടില്‍നിന്നാണ് ഷാരോണിനെ കസ്റ്റഡിയിലെടുത്തത്.

എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ച്‌ വിതരണം നടത്തുന്നയാളാണ് അഷ്‌കര്‍. മുന്‍പും ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കേസിലെ ഒന്നാംപ്രതിയായ അഷ്‌കര്‍ ഒരു ഗര്‍ഭിണിയുമായി എത്തിയാണ് ആക്കുളത്ത് വാടകയ്ക്ക് വീട് എടുത്തതെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ ഇയാള്‍ തുമ്പ ഭാഗത്ത് താമസിക്കുമ്പോള്‍ ലഹരിമരുന്ന് വില്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ലഹരിമരുന്ന് വില്‍പ്പനയ്ക്ക് തെളിവുകളൊന്നും കിട്ടിയില്ല. ഇതേത്തുടര്‍ന്ന് പൊലീസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഷ്‌കര്‍ വലിയ പ്രശ്നമുണ്ടാക്കുകയും ചെയ്തിരുന്നു. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.