
തിരുവനന്തപുരം: വാഹനത്തിന് മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്തയിൽ വിശദീകരണവുമായി കേരള പൊലീസ് . കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണ കുറിപ്പ് പങ്കു വെച്ചത്.
ഫെയ്സ്ബുക്ക് പേജിലെ വിശദീകരണക്കുറിപ്പ് ഇങ്ങനെ
എറണാകുളം ഇടത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കുമായി വൺവേ തെറ്റിച്ചു വന്ന യുവാവിനെ പൊലീസ് തടയുകയും പിഴ അടക്കാൻ നിർദേശിക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഴ തുകയായ 250 രൂപ(അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) ഒടുക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട് ചെയ്തപ്പോൾ പൊലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷൻ 46(2)e സെലക്ട് ആവുകയും ചെയ്തു.
പിഴ അടച്ച ചലാനിൽ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ് ഈ ചലാൻ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത് ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
അബദ്ധം മനസിലാക്കിയ പൊലീസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചലാൻ നൽകുകയും ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച പുതിയ അറിവ് കിട്ടിയതിലും തന്റെ അനുഭവം വൈറൽ ആയതിലും യുവാവ് ഇപ്പോൾ ഹാപ്പിയാണെന്നും കേരള പൊലീസ് പറഞ്ഞു.