
സ്വന്തം ലേഖിക
തിരുവനന്തപുരം: ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസ് അക്രമത്തില്‍ പൊലീസ് വീഴ്ചയില്‍ പ്രതിപക്ഷ അടിയന്തര പ്രമേയം. അസാധാരണ നടപടിക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷിയായത്.
എകെജി സെന്റര്‍ ആക്രമണം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കിയപ്പോള്‍ ഒഴിഞ്ഞുമാറിയെന്ന പഴി ഒഴിവാക്കാന്‍ ഭരണപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറായി. പൊലീസ് കാവലുണ്ടായിട്ടും നടന്ന അക്രമം, മിനുട്ടിനുള്ളില്‍ ഇ.പി.ജയരാജന്‍ സ്ഥലത്തെത്തി കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തി, പിന്നീടങ്ങോട്ട് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎമ്മിനെ സംശയ നിഴലില്‍ നിര്‍ത്തിയായിരുന്നു നോട്ടീസ് നല്‍കിയ പി.സി.വിഷ്ണുനാഥ് അടക്കമുള്ള പ്രതിപക്ഷ നിരയുടെ വിമര്‍ശനം. നാല് ദിവസമായിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുന്നതിന് രൂക്ഷവിമര്‍ശനവും പരിഹാസവും. എന്നാല്‍ പൊലീസ് അന്വേഷണത്തെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
എകെജി സെന്‍റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി.ജയരാജനാണെന്ന കെ.സുധാകരന്റെ ആരോപണത്തെ രൂക്ഷമായി പിണറായി നേരിട്ടു. ഓഫീസ് അതിക്രമത്തെ അപലപിക്കാത്ത ശൈലിയിലേക്ക് കോണ്‍ഗ്രസ് മാറിയതിന് കാരണം സുധാകരന്‍റ ശൈലിയെന്നായിരുന്നു വിമര്‍ശനം. സ്റ്റീല്‍ ബോംബെന്ന് സംശയിച്ച ഇപിയെയും വലിയ സ്ഫോടന ശബ്ദം കേട്ടെന്ന പി.കെ.ശ്രീമതിയെയും പരിഹസിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ കടന്നാക്രമണം.
അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന സിപിഎം നേതാക്കളുടെ ആരോപണം നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഏറ്റെടുത്തില്ല. പൊലീസ് ഒത്താശയോടെ സിപിഎം അറിഞ്ഞ് നടത്തിയ അക്രമമെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. എന്നാൽ അക്രമം ആസൂത്രിതമാണെന്നും പൊലീസിന് വീഴ്ച പറ്റിയെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.