
സ്വന്തം ലേഖകൻ
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകർത്ത കേസിൽ 19 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ. കൽപ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലായാണ് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുളളത്. വെള്ളിയാഴ്ചയാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലായെന്നാരോപിച്ച് മുപ്പതിലധികം വരുന്ന എസ്എഫ്ഐ പ്രവർത്തകർ എംപിയുടെ വയനാട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് ഓഫീസിനടുത്തെത്തിയതോടെ അക്രമാസക്തമാവുകയായിരുന്നു.
ഓഫീസ് ഫർണിച്ചറുകൾ അടിച്ചു തകർത്ത പ്രവർത്തകർ ഗാന്ധിജിയടക്കമുളളവരുടെ ഫോട്ടോ തകർക്കുകയും ഓഫീസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്എഫ്‌ഐ പ്രവര്‍ത്തകരെ അയച്ചതെന്ന ആരോപണവുമായി ഡിസിസി അദ്ധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ രംഗത്തുവന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചിന് സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
എംപി ഓഫീസിന് നേരെ നടന്ന സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും അതിനെ തള്ളിപ്പറയുന്നെന്നും എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം പറഞ്ഞു. ഒറ്റപ്പെട്ട സംഭവം ഉയര്‍ത്തി എസ്.എഫ്.ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാര്‍ത്ഥികളും തിരിച്ചറിയണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.




