
രാത്രികാലങ്ങളില്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നു; നിരന്തര ഭീഷണിയും മാനസിക പീഡനവും; ഗ്രേഡ് എസ്ഐക്കെതിരെ പരാതിയുമായി വീട്ടമ്മ
സ്വന്തം ലേഖിക
മലപ്പുറം: പൊലീസുദ്യോഗസ്ഥൻ രാത്രികാലങ്ങളില്‍ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുകയും കള്ളക്കേസില്‍ പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന പരാതിയുമായി വീട്ടമ്മ.
മമ്പാട് സ്വദേശിനിയായ പി ജെ പ്രേമ ആണ് പരാതിയുമായി രംഗത്തെത്തിയത്.
നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എം ശശികുമാറിനെതിരെയാണ് പരാതി.
പൊലീസുദ്യോഗസ്ഥന്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്നും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സിവില്‍ കേസിന്റെ പേരിലാണ് സ്റ്റേഷന്‍ എസ് ഐ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നതെന്നാണ് വീട്ടമ്മ പറയുന്നത്. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും പൊതു സ്ഥലത്ത് വെച്ച് അസഭ്യം പറയുകയും ചെയ്തതായി പ്രേമ പരാതിയില്‍ പറയുന്നു.
തങ്ങളുടെ കുടുബ സ്വത്ത് സംബന്ധിച്ച് സഹോദരനുമായി കേസ് നിലവിലുണ്ട്. ഈ സ്വത്ത് വാങ്ങിയ ചിലരുടെ ഇടനിലക്കാരനായാണ് എസ് ഐ തന്നെ ഭീഷണിപ്പെടുത്തുകയും വീട്ടില്‍ അതിക്രമിച്ച് കയറുകയും ചെയ്തതെന്ന് പ്രേമ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഇത് സംബന്ധിച്ച് മേലധികാരികള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ് ഐയെ കരുവാരക്കുണ്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ദ്രോഹിക്കുന്നത്. തന്റെ മക്കളുടെ പേരിലും കള്ളക്കേസുകളെടുക്കുമെന്ന് എസ് ഐ ഭീഷണിപ്പടുത്തിയതായി അവര്‍ പറഞ്ഞു.
എസ് ഐ കാരണം ജീവന് ഭീഷണിയുള്ളതായി കാണിച്ച് താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രേമ പറയുന്നു. മാനിസകമായി വലിയ പ്രയാസം വന്നതുകൊണ്ടാണ് ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും തനിക്കു നീതിവേണമെന്നും ഇവര്‍ പറഞ്ഞു.