
സ്വന്തം ലേഖകൻ
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്തിനെ മൊഴി രേഖപ്പെടുത്തിയ ശേഷം വിജിലന്‍സ് വിട്ടയച്ചു. രണ്ടരമണിക്കൂറിന് ശേഷമാണ് സരിത്തിനെ വിട്ടയച്ചത്. 16-ാം തീയതി തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ സരിത്തിനോട് ഹാജരാകാനും വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.
ലൈഫ് മിഷനെക്കുറിച്ചൊന്നും വിജിലന്‍സ് തന്നോട് ചോദിച്ചിട്ടില്ലെന്നും സ്വപ്ന ഇന്നലെ മൊഴി കൊടുത്തത് ആര് പറഞ്ഞിട്ടാണെന്നാണ് തന്നോട് ചോദിച്ചതെന്നും സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബലം പ്രയോഗിച്ചാണ് വിജിലന്‍സ് പിടിച്ചുകൊണ്ടുപോയത്. ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല. ഹാജരാകണമെന്നാവശ്യപ്പെട്ട് ഇതിന് മുമ്പ് വിജിലന്‍സ് നോട്ടീസൊന്നും തന്നിട്ടില്ലെന്നും സരിത്ത് ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ളാറ്റില്‍ നിന്നാണ് ഉച്ചയോടെ സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, കസ്റ്റഡിയിലെടുത്തില്ലെന്നും ലൈഫ് മിഷന് കേസില്‍ മൊഴിയെടുക്കാന്‍ ചെന്നപ്പോള്‍ സരിത്ത് സ്വമേധയാ കൂടെ വന്നതാണെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചത്.എന്നാല്‍ സരിത്തിനെ ഒരു സംഘം തട്ടികൊണ്ടുപോയെന്നാണ് സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്.
രാവിലെ താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു സംഭവം. പാലക്കാട്ടെ ബില്‍ടെക് ഫ്ളാറ്റില്‍ നിന്ന് സ്വിഫ്റ്റ് കാറിലെത്തിയ സംഘം പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്നും സ്വപ്ന പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ് ആണെന്ന് വ്യക്തമായത്.