കഞ്ചാവ് വലിക്കുന്നതും വില്‍ക്കുന്നതും വിലക്കിയതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ ദമ്പതികളെ വീട് കയറി ആക്രമിച്ചു; ആറംഗ സംഘം പിടിയിൽ; സംഘത്തിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ദമ്പതികളെ വീട് കയറി ആക്രമിച്ച സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍.

ചെമ്മരുതി മുരിങ്ങവിള വീട്ടില്‍ വിജിത്ത് (21), ചെമ്മരുതി ഇടവിള വീട്ടില്‍ പ്രശാന്ത് (20), ചെമ്മരുതി പുത്തന്‍വീട്ടില്‍ രാജീവ് (23), ചെമ്മരുതി ചരുവിള വീട്ടില്‍ ശ്രീജിത്ത് (23), ചെമ്മരുതി വലിയപൊയ്ക വീട്ടില്‍ അനൂപ് (19), ചെമ്മരുതി പുത്തന്‍വിള വീട്ടില്‍ മുകുന്ദന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമെ പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ത്ഥിയും കേസിലുണ്ട്. ചെമ്മരുതി കുന്നുവിള കോളനിയില്‍ കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നതും വില്‍പ്പന നടത്തുന്നതും പറഞ്ഞു വിലക്കിയ ദമ്പതിമാരെയാണ് സംഘം ചേര്‍ന്ന് വീടുകയറി ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്.

മേയ് 29ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കുന്നുവിള ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന ഷിബു, ഗീത ദമ്പതികളെയും മക്കളെയുമാണ് യുവാക്കള്‍ സംഘം ചേര്‍ന്ന് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്. ഷിബുവിന്‍റെ വീട്ടിലെത്തിയ യുവാക്കള്‍ വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തുകയറിയത്. വീട്ടുപകരണങ്ങളും പാകം ചെയ്തുവച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവയും നശിപ്പിച്ചു.

തുടര്‍ന്ന് ഷിബുവിനെയും ഭാര്യ ഗീതയെയും മക്കളെയും മര്‍ദിച്ച്‌ പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതികളിലൊരാള്‍ ഷിബുവിന്‍റെ ബന്ധുവാണ്. യുവാക്കള്‍ സ്ഥിരമായി വീടിന് പരിസരത്ത് കഞ്ചാവും മറ്റ് പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതും വില്‍പ്പന നടത്തുന്നതും വിലക്കിയതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അയിരൂര്‍ പൊലീസ് പറഞ്ഞു.

അയിരൂര്‍ ഇന്‍സ്‌പെക്ടര്‍ വി.കെ. ശ്രീജേഷിന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.