
സ്വന്തം ലേഖകൻ
കുടമാളൂര്‍: വീടു നിര്‍മാണത്തിനായി ബാങ്കില്‍ പണയംവച്ച വസ്തുവിന്റെ ആധാരം പണമടച്ചു കഴിഞ്ഞിട്ടും തിരികെ നല്‍കുന്നില്ലെന്നു പരാതി. റിട്ടയേര്‍ഡ് ഹെഡ്നഴ്സ് കുടമാളൂര്‍ വടക്കേമുറിയില്‍ കെ. സുഭദ്രയാണ് ആധാരത്തിനായി ബാങ്കിന്റെ പടികള്‍ മാസങ്ങളായി കയറിയിറങ്ങുന്നത്. 2003 നവംബറിലാണ് സുഭദ്രയും ഭര്‍ത്താവ് വി.കെ. ശ്രീനിവാസനും ചേര്‍ന്ന് അന്നത്തെ കോര്പറേഷന് ബാങ്ക് കോട്ടയം ശാഖയില്‍നിന്ന് 10 ലക്ഷം രൂപ ലോണ്‍ എടുത്തത്.
കോര്പറേഷന് ബാങ്ക് പിന്നീട് യൂണിയന് ബാങ്കില്‍ ലയിക്കുകയായിരുന്നു. ലോണ്‍ എടുക്കുന്ന സമയത്ത് ഈ ദമ്പതികൾക്ക് പ്രായാധിക്യമായെന്നു പറഞ്ഞ ബാങ്ക് ഇവരുടെ മൂത്തമകനെക്കൂടി ലോണിയായി രേഖകളില്‍ എഴുതിച്ചേര്‍ത്തിരുന്നു. ലോണ്‍ ലഭിച്ചു കഴിഞ്ഞു കൃത്യമായി ലോണ്‍ തിരിച്ചടവ് നടത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2013ല്‍ ഈ പണയവസ്തു ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലുള്ള ഇളയ മകന്റെ പേരില്‍ മാതാപിതാക്കളുടെ മരണശേഷം അവകാശം ലഭിക്കുന്ന തരത്തില്‍ ഇരുവരും ചേര്‍ന്നു വില്പത്രമെഴുതി രജിസ്റ്റര്‍ ചെയ്തു.
ഇതിനിടെ മൂന്നു വര്‍ഷം മുന്‍പ് റിട്ടയേര്‍ഡ് പോസ്റ്റ് മാസ്റ്റര്‍ കൂടിയായ ശ്രീനിവാസന് മരണപ്പെട്ടു. ഇതോടെ വസ്തുവിന്റെ ഉടമസ്ഥാവകാശം ഭാര്യയായ സുഭദ്രയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് യൂണിയന് ബാങ്കിലെ വായ്പ 2022 ഫെബ്രുവരി രണ്ടിന് ഒന്നിച്ച് അടച്ചു തീര്‍ത്തു. പിന്നീട് ബാങ്കില്‍ വച്ച പണയവസ്തുവിന്റെ ആധാരം തിരികെ ചോദിക്കാന്‍ എത്തിയ വിധവയും പ്രായാധിക്യവുമുള്ള സ്ത്രീയോട് ബാങ്ക് അധികൃതര്‍ അകാരണമായി തട്ടിക്കയറുകയായിരുന്നു.
ഭര്‍ത്താവിന്റെ മരണസര്ട്ടിഫിക്കറ്റടക്കം ബാങ്കില്‍ നല്‍കിയെങ്കിലും ബാങ്ക് അധികൃതര്‍ അതെല്ലാം നിരസിക്കുകയും ആധാരം തിരികെ നല്‍കാതെ മടക്കി അയക്കുകയുമായിരുന്നു. ആര്‍ബിഐയുടെ പുതിയ ഉത്തരവുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. ഇവരോടൊപ്പം മക്കള്‍ക്കൂടി എത്തിയാല്‍ മാത്രമെ ആധാരം തിരികെ നല്‍കൂവെന്നും പറയുന്നു. ഭക്ഷിണാഫ്രിക്കയിലും ഡല്‍ഹിയിലും കുടുംബസമേതം താമസിക്കുന്ന മക്കളെ അകാരണമായി ഇതിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും സുഭദ്ര പരാതിപ്പെടുന്നു. ഇതു സംബന്ധിച്ചു കോട്ടയം വെസ്റ്റ് പോലീസിലും വനിതാ സെല്ലിലും പരാതി നല്‍കിയിരിക്കുകയാണ് സുഭദ്ര. ഉപഭോക്തൃ കോടതിയിലും ഉടന്‍ പരാതി നല്‍കുമെന്ന് സുഭദ്ര പറയുന്നു.