ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് യാത്ര നിഷേധിച്ച സംഭവം; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കാത്ത സംഭവം വിവാദമായതിന് പിന്നാലെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി ഡയറക്‌ട്രേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

ഭിന്നശേഷിക്കാരനായ കുട്ടിയെ കൈകാര്യം ചെയ്തതില്‍ ഇന്‍ഡിഗോ ജീവനക്കാരന് പിഴവ് സംഭവിച്ചുവെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡിജിസിഎ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുകമ്പയോടുള്ള ഇടപെടല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമായിരുന്നെന്നും യാത്ര നിഷേധിക്കുന്നത് ഒഴിവാക്കാമായിരുന്നെന്നും ഡിജിസിഎ ചൂണ്ടിക്കാണിച്ചു . ഇത്തരം പ്രത്യേക സാഹചര്യങ്ങളില്‍ വളരെ സൂക്ഷമതയോടെയാണ് ഇടപെടേണ്ടിയിരുന്നതെന്നും എന്നാല്‍ സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ ജീവനക്കാരന് പിഴവ് സംഭവിച്ചുവെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.

മേയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ച സംഭവം നടന്നത്. മാതാപിതാക്കളോടൊപ്പം വിമാനത്താവളത്തിലെത്തിയ കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം മൂലം യാത്ര ചെയ്യുന്നതില്‍ നിന്ന് ഇന്‍ഡിഗോയുടെ മാനേജര്‍ വിലക്കുകയായിരുന്നു. ദൃക്സാക്ഷിയായ മറ്റൊരു യാത്രക്കാരിയായ മനീഷ ഗുപ്ത ചിത്രങ്ങളോടൊപ്പം സമൂഹമാദ്ധ്യമത്തില്‍ ഒരു കുറിപ്പ് നല്‍കിയതോടെയാണ് സംഭവം പുറത്തുവരുന്നത്.

മറ്റൊരു ദൃക്സാക്ഷിയായ അഭിനന്ദന്‍ മിശ്രയുടെ വിവരണപ്രകാരം കുട്ടി കാറില്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മുതല്‍ അസ്വസ്ഥനായിരുന്നു. യാത്രാക്ളേശം മൂലമാകാം കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതെന്നാണ് നിഗമനം. എന്നാല്‍ കുറച്ച്‌ സമയത്തിന് ശേഷം മാതാപിതാക്കള്‍ കുട്ടിയെ നിയന്ത്രണവിധേയമാക്കിയിരുന്നു. കുട്ടിയെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് മാനേജര്‍ വാദിച്ചത്.

പിന്നാലെ മറ്റ് യാത്രക്കാര്‍ ഒത്തുകൂടുകയും തങ്ങള്‍ക്ക് കുട്ടിയോടൊപ്പം യാത്ര ചെയ്യാന്‍ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ മദ്യപാനികളെപ്പോലെയാണ് കുട്ടി പെരുമാറുന്നതെന്ന് പറഞ്ഞ മാനേജര്‍ യാത്ര ചെയ്യാന്‍ കുട്ടി ഫിറ്റ് അല്ലെന്ന് കാണിച്ച്‌ അനുമതി നിഷേധിക്കുകയായിരുന്നു.