വിളിച്ചിട്ട് മിണ്ടുന്നില്ലെന്ന് സജാദ്; അയല്‍ക്കാര്‍ എത്തുമ്പോള്‍ ഷഹാന സജാദിന്റെ മടിയില്‍: ഇരുവരും തമ്മിൽ വഴക്ക് പതിവെന്നും രണ്ടു പേരുടേയും ബന്ധുക്കള്‍ പോലും വരാറില്ലെന്നും ഫ്‌ളാറ്റുടമ: ഇരുവരുടേതും പ്രണയവിവാഹമായിരുന്നുവെങ്കിലും നിസാരകാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുമായിരുന്നുവെന്ന് സജാദിന്റെ സുഹൃത്തും
സ്വന്തം ലേഖകൻ
കോഴിക്കോട്: മോഡലും നടിയുമായ ഷഹ്നയും ഭര്‍ത്താവ് സജാദും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ഫ്‌ളാറ്റുടമ ജാസര്‍. രണ്ടരമാസം മുമ്പാണ് ഇരുവരും പറമ്പില്‍ ബസാറിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ താമസത്തിന് എത്തിയത്. ദിവസവും വഴക്കുണ്ടാക്കുമായിരുന്നു. അസമയത്ത് പോലും വഴക്കുണ്ടാക്കും. റോഡിലൂടെ പോകുന്നവരും അയല്‍പക്കത്ത് ഉള്ളവരും ഇതേക്കുറിച്ച് ഫ്‌ളാറ്റുടമയായ തന്നോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് ഇനി വഴക്കുണ്ടാക്കിയാല്‍ വീട് ഒഴിയേണ്ടി വരുമെന്ന് പലതവണ ഇരുവരോടും പറഞ്ഞിരുന്നു. വേറെ താമസസ്ഥലം ശരിയായാല്‍ ഉടന്‍ മാറുമെന്നാണ് ഇരുവരും പറഞ്ഞിരുന്നതെന്നും ഫ്‌ളാറ്റ് ഉടമയായ ജാസര്‍ പറഞ്ഞു.
സജാദ് ജോലിയ്ക്ക് പോകാത്തതിനെച്ചൊല്ലിയും, പതിവായി വൈകി വീട്ടില്‍ എത്തുന്നതിനെച്ചൊല്ലിയും വഴക്കുണ്ടാവാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും വഴക്കുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ബഹളം അടങ്ങി. പിന്നീട് ഒരു 12.50 ഓടെ ഓടിവരണേ എന്ന് സജാദ് ഉറക്കെ വിളിച്ചു പറയുന്നതു കേട്ടാണ് അങ്ങോട്ട് ചെന്നത്. അപ്പോള്‍ ഷഹ്ന സജാദിന്റെ മടിയില്‍ കിടക്കുകയായിരുന്നു, കണ്ണ് തുറക്ക് എന്നുപറഞ്ഞ് സജാദ് കുലുക്കി വിളിക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോള്‍ ഇവള്‍ വിളിച്ചിട്ട് മിണ്ടുന്നില്ല, അനങ്ങുന്നില്ല എന്ന് മാത്രമാണ് പറഞ്ഞതെന്നും ജാസര്‍ പറഞ്ഞു.
തുടര്‍ന്ന് ജാസര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ പോലീസ് എത്തി പോലീസ് ജീപ്പിലാണ് ഷഹ്നയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നുവെന്നും ജാസര്‍ പറഞ്ഞു. നേരത്തെ ഒരിക്കല്‍ വഴക്കുണ്ടായപ്പോള്‍ ജാഫര്‍ ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നു എന്നാല്‍ അന്ന് പരാതി നല്‍കാനോ പോലീസിനോട് സംസാരിക്കാനോ ഷഹ്ന തയ്യാറായില്ലെന്നും ഫ്‌ളാറ്റുടമ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സജാദ് ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ച് അറിവില്ല, ഒരിക്കല്‍ ഒരുപാട് സിഗരറ്റ് കുറ്റികള്‍ പുറത്ത് കണ്ടപ്പോള്‍ അത് വൃത്തിയാക്കാന്‍ പറഞ്ഞിരുന്നു. അത് വൃത്തിയാക്കുകയും ചെയ്തു. ഒരു തവണ മാത്രമാണ് ഇവരുടെ ഫ്‌ളാറ്റിലേക്ക് കുറച്ച് ആളുകള്‍ കയറി വന്നത് ശ്രദ്ധയില്‍പ്പെട്ടത്. സ്ത്രീകളും പുരുഷന്‍മാരും ഉണ്ടായിരുന്നു ഒറ്റമുറി വീട്ടില്‍ ഇത്രപേര്‍ എങ്ങനെ താമസിക്കുമെന്നും ഇത്തരം അതിഥികള്‍ പതിവായി വന്നാല്‍ വീട്ടുടമയായ തനിക്ക് ബുദ്ധിമുട്ടാകുമെന്നും പറഞ്ഞിരുന്നു. പിന്നീട് ആരും വന്നിട്ടില്ല, രണ്ടു പേരുടേയും ബന്ധുക്കള്‍ പോലും വരാറില്ലെന്നും ഫ്‌ളാറ്റുടമ പറഞ്ഞു.
വീട്ടില്‍ അടച്ചിട്ടിരിക്കുന്ന പ്രകൃതമാണ് ഷഹ്നയുടേത് എന്നും പുറത്താരോടും സംസാരിക്കാറുണ്ടായിരുന്നില്ലെന്നും ഇവരുടെ അയല്‍വാസികളും പറയുന്നു. ഒരിക്കല്‍ ഇവരുടെ ഫ്‌ളാറ്റില്‍നിന്നുള്ള ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോള്‍ നിങ്ങള്‍ എന്തിനാണ് ഇങ്ങോട്ട് ഓടി വന്നതെന്ന് ചോദിച്ച് ഇരുവരും ചേര്‍ന്ന് നാട്ടുകാരെ തിരിച്ചയച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞു.
ഇരുവരുടേതും പ്രണയവിവാഹം; നിസാരകാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുമായിരുന്നുവെന്ന് സജാദിന്റെ സുഹൃത്ത് മനു പറഞ്ഞു.നാല് വര്‍ഷത്തോളമായി ഷഹ്നയും സജാദും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് സജാദിന്റെ സുഹൃത്ത് മനു. ഷഹ്നയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. പിന്നീട് നിര്‍ബന്ധത്തിന് വഴങ്ങിയാണ് വീട്ടുകാര്‍ വിവാഹം നടത്തിക്കൊടുത്തത്. ഇരുവരും തമ്മില്‍ ചെറിയ കാര്യങ്ങളെച്ചൊല്ലി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി ഇവര്‍ നേരത്തെ താമസിച്ചിരുന്ന കണ്ണാടിക്കലിലെ വീട്ടില്‍ പോയിട്ടുണ്ട്. ഒരിക്കല്‍ വഴക്കുണ്ടായ ശേഷം ഷഹ്നയെ കാസര്‍ക്കോട്ടെ വീട്ടിലേക്ക് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. അന്ന് ബസ്സില്‍ കയറി എങ്കിലും പിന്നീട് ഷഹ്ന ഇറങ്ങി പോന്നു.
ഇന്നലെ സജാദ് വിളിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് ചെന്നത്. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോള്‍ പതിവുപോലെ വഴക്കുണ്ടായെന്നും അവള്‍ ഒരു ബുദ്ധി മോശം കാണിച്ചെന്നും മാത്രമാണ് സജാദ് പറഞ്ഞതെന്നും മനു പറഞ്ഞു. സ്ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളെക്കുറിച്ചോ ലഹരി ഉപയോഗത്തെ കുറിച്ചോ അറിയില്ലായിരുന്നു എന്നും സജാദിന്റെ സുഹൃത്ത് മനു പറഞ്ഞു.