പൂരം അത് ഞങ്ങള് തൃശൂര്‍ക്കാരുടെയാ; അത് അഭിമാനത്തോടെ പറയുകയും ചെയ്യും;തൃശൂര്‍ക്കാരി ആയിരുന്നിട്ടും പൂരം നേരാം വണ്ണം അടുത്തു നിന്നു കണ്ടില്ലല്ലോ എന്ന പരാതി ,ചങ്കില്‍ക്കൊണ്ട ആ ആഗ്രഹത്തിന്റെ ബാക്കിയാണ് നിങ്ങള്‍ കണ്ടത്;’അഴിഞ്ഞാട്ടക്കാരി’ എന്ന് വിളിക്കുന്ന സദാചാര ചേട്ടന്മാരോട് ഇതെന്റെ ജീവിതമല്ലേ, അതു നോക്കാന്‍ എനിക്കറിയാം; കൂട്ടുകാരന്റെ തോളിലേറി തൃശ്ശൂര്‍ പൂരം കണ്ട കൃഷ്ണപ്രിയയ്ക്ക് പറയാനുള്ളത്
സ്വന്തം ലേഖിക
തൃശൂർ :സ്ത്രീ സൗഹൃദമെന്നൊക്കെ സര്‍ക്കാര്‍ പറയുന്നുണ്ടായിരുന്നെങ്കിലും പൂരം ഉള്‍പ്പെടെ ആളുകൂടുന്ന പൊതു ഇടങ്ങള്‍ പെണ്‍ജന്മങ്ങള്‍ക്ക് ഇപ്പോഴും അത്ര സേഫല്ലെന്ന് ബോധ്യപ്പെടുന്നതായിരുന്നു തൃശ്ശൂര്‍ ആണ്‍സുഹൃത്തിന്റെ തോളിലിരുന്ന് കണ്ണീരോടെ തൃശ്ശൂര്‍ പൂരം കണ്ട കൃഷ്ണപ്രിയയുടെ വീഡിയോ.എന്നാല്‍, എന്ത് സംഭവിച്ചാലും പൂരം അടുത്ത് നിന്ന് കാണാന്‍ തീരുമാനിച്ചുറച്ച സൗഹൃദ കൂട്ടായ്മയെ കുറിച്ചാണ് കൃഷ്ണപ്രിയക്കും സുദീപ് എം സിദ്ധാര്‍ത്ഥിനും പറയാനുള്ളത്.
തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിനിയാണ് കൃഷ്ണപ്രിയ. അധ്യാപികയായിരുന്ന കൃഷ്ണപ്രിയ തൃശൂരില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ സബ് എഡിറ്ററായി ജോലി ചെയ്യുകയാണ്. അമ്മയും ചേട്ടനുമടങ്ങുന്നതാണ് കൃഷ്ണപ്രിയയുടെ കുടുംബം. സുഹൃത്തായ സുദീപിന്റെ തോളിലിരുന്ന് തൃശ്ശൂര്‍ പൂരം കാണേണ്ടി വന്നതിനെ കുറിച്ച് കൃഷ്ണപ്രിയയും സുദീപ് എം സിദ്ധാര്‍ത്ഥിനും പറയാനുള്ളത് അപൂര്‍വ സൗഹൃദത്തിന്റെ കഥ കൂടിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂരം അത് ഞങ്ങള് തൃശൂര്‍ക്കാരുടെയാ. അത് അഭിമാനത്തോടെ പറയുകയും ചെയ്യും. നാടിന്റെ നാനാ ദിക്കിലുള്ളവര്‍ ഞങ്ങടെ നാട്ടില്‍ പൂരം കാണാന്‍ എത്താറുണ്ട് എന്ന് തലയയുര്‍ത്തി നിന്നു പറയുമ്ബോഴും ഒരു പരിഭവം ബാക്കിയുണ്ടായിരുന്നു. ശ്ശെടാ. തൃശൂര്‍ക്കാരി ആയിരുന്നിട്ടും പൂരം നേരാം വണ്ണം അടുത്തു നിന്നു കണ്ടില്ലല്ലോ എന്ന പരാതി. ഒരു കടം പോലെ മനസില്‍ കിടന്ന ആഗ്രഹം ഇക്കുറി വീട്ടിയിട്ടേ മറ്റെന്തുമുള്ളൂ എന്ന തീരുമാനമായിരുന്നു മനസു നിറയെ. ചങ്കില്‍ക്കൊണ്ട ആ ആഗ്രഹത്തിന്റെ ബാക്കിയാണ് നിങ്ങള്‍ കണ്ടത്.- കൃഷ്ണ പ്രിയ പറയുന്നു.
ഞാനും കൂട്ടുകാരി രേഷ്മയും പിന്നെ സുദീപും കൂടിയാണ് പൂര നഗരിയിലെത്തിയത്. സുദീപ് ഒരു കാര്‍ കമ്ബനിയില്‍ ജോലി ചെയ്യുന്നു. ഒരു മൊമന്റും മിസ് ആകരുതെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതും ഓരോ ചടങ്ങുകളും അടുത്ത് നിന്ന് കാണുക എന്ന് വാശിയുമുണ്ടായി. ഇലഞ്ഞിത്തറ മേളം കണ്ടു കഴിഞ്ഞ് തെക്കോട്ടിറക്കം കാണാന്‍ വളരെ നേരത്തെ തന്നെ ഞങ്ങള്‍ മൂവരും തെക്കേ ഗോപുര നടയില്‍ സ്ഥാനമുറപ്പിച്ചു. തിരക്കു കൂടും മുന്നേ അവിടെ എത്തുക എന്നൊരു പ്ലാനും നേരത്തെയുണ്ടായിരുന്നു. ഏകദേശം രണ്ടു മണിക്കൂറോളം അവിടെ തന്നെ സ്ഥാനമുറപ്പിച്ചു.
തിരക്കു കൂടി വന്നപ്പോഴേക്കും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ലേഡീസൊക്കെ ഉള്ളതല്ലേ തിരക്കു കുറഞ്ഞ ആ വെടിപ്പുരയുടെ ഭാഗത്തേക്ക് മാറാന്‍ പറഞ്ഞു. പുള്ളിക്കാരന്‍ പറഞ്ഞതു വിശ്വസിച്ച് ഞങ്ങള്‍ അങ്ങോട്ടു പോയി. എവിടെ നിന്നായാലും അടുത്ത് നിന്ന് വ്യക്തമായി ചടങ്ങുകള്‍ കാണുക എന്നു മാത്രമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ വെടിപ്പുരയുടെ അടുത്തേക്ക് പോയപ്പോള്‍ കഥമാറി. ഇവിടെ നില്‍ക്കാന്‍ പാടില്ല. ഡെയ്ഞ്ചര്‍ ആണെന്ന് പറഞ്ഞ് മറ്റൊരു പൊലീസുകാരന്‍ ഞങ്ങളെ അവിടെ നിന്നും മാറ്റി. വീണ്ടും മുമ്ബു നിന്ന തെക്കേ ഗോപുര നടയുടെ അടുത്തേക്ക് വരേണ്ടി വന്നുവെന്ന് കൃഷ്ണപ്രിയ പറയുന്നു.
തിരികെ വന്നപ്പോള്‍ അവിടെ നിറയെ ജനസമുദ്രം. പൊലീസുകാരന്‍ ഞങ്ങളെ ആദ്യം വന്നു നിന്ന സ്ഥലത്തു നിന്ന് മാറ്റിയില്ലായിരുന്നെങ്കില്‍ അവിടെ തന്നെ നിന്ന് നല്ല രീതിയില്‍ കുടമാറ്റം കാണാമായിരുന്നു. അതോര്‍ത്തപ്പോള്‍ ദേഷ്യവും വിഷമവുമൊക്കെ വന്നു. നേരത്തെ ഇടം കണ്ടു വച്ചു. രണ്ടു മണിക്കൂര്‍ മുന്നേ തെക്കേ ഗോപുര നടയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. എന്നിട്ടും നോക്കണേ ഞങ്ങളുടെ അവസ്ഥ. കൃഷ്ണ പ്രിയ ഒരു ഓണ്‍ലൈന്‍ മീഡിയയുടെ പിആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്.
മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അകത്തേക്കോ അടുത്തേക്കോ പോകാന്‍ ശ്രമിച്ചിട്ട് അതും നടന്നില്ല. കൃഷ്ണയ്ക്കാണെങ്കില്‍ പൊക്കവും അല്‍പം കുറവാണ്. ഏന്തിവലിഞ്ഞും എത്തിയും നോക്കാന്‍ ശ്രമിച്ചിട്ടും ഒന്നും കാണാന്‍ വയ്യ. അറ്റ കൈക്ക് അവിടെ നിന്നവരെയൊക്കെ തള്ളിമാറ്റി മുന്നോട്ടു പോകാന്‍ നോക്കി. അതും നടന്നില്ല. ഒടുവില്‍ മതില്‍ ചാടിയാലോ എന്നു വരെ ചിന്തിച്ചു.- സുദീപ് പറയുന്നു.
മുന്നില്‍ മറ്റൊരു വഴിയും കാണാതിരുന്നതുകൊണ്ട് തിരക്കിനടിയിലൂടെ തന്നെ വീണ്ടും കുടമാറ്റത്തിനടുത്തേക്ക് എത്താന്‍ നോക്കി. തിരക്കിനിടയില്‍ പെട്ടതോടെ പലരും ദേഹത്ത് കയറി പിടിച്ചു. ചില സാമൂഹ്യ വിരുദ്ധന്‍മാര്‍ പിച്ചാനും തോണ്ടാനുമൊക്കെ വന്നു. സൂചി കുത്താന്‍ പോലും ഇടമില്ലാത്തത്ര തിരക്ക്. ഇനി എത്ര തിക്കിത്തിരക്കിയാലും കുടമാറ്റവും മേളവും പൂരവുമൊന്നും കാണാന്‍ വയ്യാത്ത അവസ്ഥ. മറുവശത്ത് ഈ സാമൂഹ്യ വിരുദ്ധരുടെ ശല്യം. എന്റെ വിഷമം കണ്ടാണ് സുദീപ് ചോദിച്ചത്. ‘ചുമലില്‍ കയറുന്നോ. പൂരം കാണാമെന്ന്.
‘ ഞാന്‍ കണ്ണുംപൂട്ടി ഓകെ പറഞ്ഞു. അന്നേരം മറ്റുള്ളവര്‍ക്കു എന്തു തോന്നുമെന്നോ ആളുകള്‍ എന്തു വിചാരിക്കുമെന്നോ എന്നൊന്നും ചിന്തിച്ചതേയില്ല. സുദീപ് എന്നെ ചുമലിലേറ്റി, ആയിരങ്ങള്‍ നിറഞ്ഞു നിന്ന ആ മൈതാനിയില്‍ നിന്ന് കണ്‍നിറയെ പൂരം കണ്ടു.
പിന്നെ വീട്ടില്‍ അറിയാതെയാണ് തൃശൂര്‍ പൂരം കാണാന്‍ എത്തിയത്. അമ്മയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അമ്മ നല്ല പിന്തുണയാണ് നല്‍കിയത്. ആരോടും പറയാതെ പൂരം കാണാന്‍ പോയിട്ട് നീ എന്താ കാണിച്ച് വച്ചത് എന്നായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം പല വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് നിലവിലെ വിമര്‍ശനങ്ങള്‍ എനിക്ക് പുതുമയല്ല. നമ്മളെ നമ്മളറിഞ്ഞാല്‍ പോരേ.
വിഡിയോ വൈറലായതോടെ ഒരുപാടു പേര്‍ നല്ലതു പറഞ്ഞുമെത്തി. ഇങ്ങനെയൊരു ചങ്ങാതിയെക്കിട്ടിയത് ഭാഗ്യമെന്നാണ് ചിലര്‍ പറഞ്ഞത്. അതൊക്കെ കാണുമ്ബോള്‍ മനസിനൊരു സന്തോഷമുണ്ട്. വിഡിയോയുടെ കീഴെ വന്ന സദാചാര കമന്റുകളും കണ്ടിരുന്നു ‘അഴിഞ്ഞാട്ടക്കാരി’ എന്ന് വിളിക്കുന്ന സദാചാര ചേട്ടന്‍മാരോട് പറയാനുള്ളത് ഒറ്റ കാര്യമാണ്. ഇതെന്റെ ജീവിതമല്ലേ. അതു നോക്കാന്‍ എനിക്കറിയാം. – കൃഷ്ണ പ്രിയ പറഞ്ഞു നിര്‍ത്തി.