
കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കേരളമൊട്ടാകെയുള്ള കോടതികളിൽ കൊണ്ടുനടക്കുന്ന സർക്കാരിന് ഇരുട്ടടി; സി.പി.എം എം.എൽ.എ ടി വി രജേഷിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും; അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട് കോടതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ സിപിഎം എംഎൽഎ ക്കെതിരെ ടി വി രജേഷിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് – 5 (മാർക്ക് ലിസ്റ്റ് ) കോടതിയുടേതാണ് ഉത്തരവ്. മാർച്ച് 23നകം എംഎൽഎയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മജിസ്ട്രേട്ട് ജി.എസ്.മിഥുൻ ഗോപി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു. എം.എൽഎയുടെ പേർക്കുള്ള സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകി. ശബരിമല പ്രക്ഷോഭത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം നിരവധി വാറണ്ട് കേസുകളിൽ പെടുത്തി കുടുക്കുകയും ചെയ്തു. ഇതോടെ വാറണ്ട് കേസുകളിൽ പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്ന്് ബിജെപി വാദം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടി വി രാജേഷിനെതിരെ വാറണ്ട് എത്തുന്നത്.
2012 ലായിരുന്നു ന്യായ വിരോധമായി സംഘം ചേർന്ന് മ്യൂസിയം ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുകയും പൊതുമുതൽ നശിപ്പിച്ചുവെന്നുമുള്ള കേസ് നടന്നത്. സി പി എം നേതാക്കളായ ടി.വി.രാജേഷ് എംഎൽഎ, ബിജു, കെ.എസ്.സുനിൽകുമാർ, ദീപക് തുടങ്ങിയവരാണ് കേസിലെ പ്രതികൾ. ഈ കേസാണ് സിപിഎം എംഎൽഎയ്ക്ക് വിനയാകുന്നത്. ഈ കേസിലെ വാറണ്ട് ബിജെപി രാഷ്ട്രീമായി ചർച്ചയാക്കുകയും ഇരട്ട നീതി ലഭ്യമാക്കുകയും ചെയ്യും. സംഭവ ദിവസം തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1260/2012 ആയി മ്യൂസിയം എസ്ഐ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി 2014ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143,147,149 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായി ന്യായ വിരോധമായി സംഘം ചേരൽ), 1984 ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (2) (സി) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. 2014 ഫെബ്രുവരി 3ന് സി സി 50/2014 നമ്പരായി കേസ് കോടതി ഫയലിൽ സ്വീകരിക്കുകയും പ്രതികൾ ഹാജരാകാൻ ഉത്തരവിടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ എംഎൽഎ തുടർച്ചയായി ഹാജരാകാത്തതിനാലാണ് കോടതി അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചത്. മ്യൂസിയം എസ് ഐ സി പി എം എംഎൽഎ യെ ഭയന്ന് വാറണ്ടുത്തരവ് നടപ്പാക്കാത്തതിനാൽ കോടതി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ 2016 നവംബർ 30, 2017 ജനുവരി 19, 2018 ഫെബ്രുവരി 7 എന്നീ തീയതികളിൽ കോടതി പുറപ്പെടുവിച്ച വാറണ്ടുകൾ ‘പ്രതിയെ നേരിൽ കാണാൻ കഴിഞ്ഞില്ല’ ,’ ഒളിച്ചു മാറി നടക്കുന്നു’ ‘വാസസ്ഥലം പൂട്ടിക്കിടക്കുന്നു’ പരിസരവാസികളെ കണ്ടു ചോദിച്ചതിൽ ഇപ്പോഴെവിടെയാണെന്നയില്ല’ എന്നീ കളവായ കാരണങ്ങൾ കാണിച്ച് സാവകാശം തേടി വാറണ്ടുകൾ കള്ള റിപ്പോർട്ട് തയ്യാറാക്കി കോടതിക്ക് മടക്കി നൽകുകയാണ് ചെയ്തിരുന്നത്. മ്യൂസിയം പൊലീസിന്റെ നിഷ്ക്രിയത്വവും അലംഭാവവും ബോധ്യപ്പെട്ടതിനാലാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വാറണ്ട് വിവരം മറച്ച് വച്ചാണ് എംഎൽഎ നിയമസഭയിൽ എത്തുന്നത്. അറസ്റ്റിന് അനുമതി തേടി മുൻകൂർ അറിയിപ്പ് സ്പീക്കർക്ക് മ്യൂസിയം സിഐ നൽകിയിട്ടുമില്ല. നിയമസഭ നടക്കുന്ന കാലയളവിലുള്ള അറസ്റ്റിന് മാത്രമേ സ്പീക്കറുടെ അനുമതി പൊലീസിന് ആവശ്യമായി വരുന്നുള്ളൂ.