സ്വന്തം ലേഖകൻ
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്ബളം നല്‍കാന്‍ പണമില്ലാതെ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് മുന്നില്‍ കൈമലര്‍ത്തുമ്ബോള്‍ കോഴിക്കോട്ട് പ്രതിമാസം 43.20 ലക്ഷം രൂപ വാടക നിശ്ചയിച്ച വ്യാപാര സമുച്ചയം നോക്കുകുത്തി. 3,28,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി റിപ്പോര്‍ട്ടിന്റെ പേരില്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്നത്.
ഇടക്കാലത്ത് ബസ് സ്റ്റാന്‍ഡ് ഇവിടെ നിന്ന് മാറ്റി കെട്ടിടബലക്ഷയം തീര്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും നടപടികള്‍ പതുക്കെ മതിയെന്ന വാക്കാല്‍ നിര്‍ദേശം മുകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കയാണ്. ഇതോടെ ബലക്ഷയം തീര്‍ക്കല്‍ അനിശ്ചിതമായി നീളുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ കെട്ടിടം വെറുതെ കിടന്നാല്‍ ഒരു വര്‍ഷം 5.18 കോടി രൂപയാണ് നഷ്ടം. കോഴിക്കോടിന് മൂന്നു മന്ത്രിമാരുണ്ടായിട്ടും പ്രശ്നപരിഹാരം നീളുകയാണ്.
മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടാണ് കഴിഞ്ഞ ആഗസ്റ്റില്‍ ബസ് ടെര്‍മിനല്‍ പാട്ടത്തിന് കൊടുക്കുന്നതിലെ അനിശ്ചിതത്വത്തിന് അവസാനമുണ്ടാക്കിയത്. വീണ്ടും സാങ്കേതികത്വത്തിന്റെ പേരില്‍ പൊതുമുതല്‍ നശിച്ചുകൊണ്ടിരിക്കുമ്ബോള്‍ സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട സകല നടപടികളും ദുരൂഹമാണ്. കെട്ടിടം അലിഫ് ബില്‍ഡേഴ്സ് എന്ന സ്വകാര്യകമ്ബനിക്ക് തുച്ഛ വാടക നിശ്ചയിച്ചാണ് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. എന്നാല്‍, ആ വാടകയെങ്കിലും ഈ ദുരിതം പിടിച്ച കാലത്ത് കെ.എസ്.ആര്‍.ടി.സിക്ക് കിട്ടാന്‍ കോഴിക്കോട്ടെ മന്ത്രിമാര്‍ ഇടപെടുന്നില്ല. നിര്‍മാണം മുതല്‍ പാട്ടത്തിന് കൊടുത്തതില്‍ വരെ ഗുരുതര അഴിമതിയും ക്രമക്കേടും ചട്ടലംഘനവും കേട്ട പദ്ധതിയാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറ്റവുമൊടുവില്‍ പാട്ടക്കരാര്‍ ഏറ്റെടുത്ത അലിഫ് ബില്‍ഡേഴ്സിനു വേണ്ടി ബസ് സ്റ്റാന്‍ഡിനകത്തെ കാപ്പിക്കട കൂടി അടപ്പിച്ചതോടെ പ്രതിമാസം 14 ലക്ഷം രൂപ വരുമാനം ലഭിച്ചതും മുടങ്ങി. ഏഴ് ലക്ഷം രൂപ വാടകയില്‍ രണ്ട് കിയോസ്കുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
അലിഫ് ബില്‍ഡേഴ്സിന് ചതുരശ്ര അടിക്ക് പത്ത് രൂപ നിരക്കില്‍ വ്യാപാരസമുച്ചയം വാടകക്ക് നല്‍കിയ അതേ കെട്ടിടത്തില്‍ ബസ് സ്റ്റാന്‍ഡിലെ കിയോസ്ക്കുകളില്‍ നിന്ന് 1500 മുതല്‍ 1700 രൂപ വരെ കണക്കാക്കിയാണ് വാടകക്ക് നല്‍കിയിരുന്നത്. ഇനി ഇവിടെ അലിഫ് ബില്‍ഡേഴ്സ് സ്വന്തം നിലയില്‍ കിയോസ്ക് വാടകക്ക് നല്‍കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. അപ്പോഴും കെ. എസ്.ആര്‍.ടി.സിക്ക് കിട്ടുക പത്ത് രൂപ വാടകയാവും.