സ്വന്തം ശബ്ദം കേട്ടിട്ടും ഒന്നുമറിയാത്ത പോലെ മറുപടി; പല ചോദ്യങ്ങളില്‍ നിന്നും വഴുതി മാറി; ചോദിക്കുന്ന ചോദ്യവും അതിനുള്ള ഉത്തരവും നേരത്തെ മനസിലാക്കി താരം; അഭിഭാഷകന്റെ ട്യൂഷന് കാവ്യയെ രക്ഷിക്കുമോ…? കാവ്യയുടെ ബാങ്ക് ലോക്കര്‍ തുറന്നത് ക്രൈംബ്രാഞ്ചിന് തുണയാകുമോ…!!
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി അന്വേഷണ സംഘം.
ഏതൊക്കെ ചോദ്യം ചോദിക്കും, അതിന് എന്തൊക്കെ ഉത്തരം നല്‍കണം എന്നതിന് കാവ്യയ്ക്ക് നല്ല ബോധം ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. അതനുസരിച്ചു തന്നെയാണ് കാവ്യ ഇന്നലെ മൊഴി നല്കിയതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം ശബ്ദം തിരിച്ചറിഞ്ഞിട്ടും അത് നിഷേധിക്കുന്ന സമീപനവും നടിയില്‍ നിന്നുമുണ്ടായി. നാലര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പലതില്‍ നിന്നും നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയില്ല. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല എന്നായിരുന്നു മറുപടി.
പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത ശബ്ദരേഖയും കാവ്യ നിഷേധിച്ചു. ഇത് തന്റെ ശബ്ദമല്ലെന്നായിരുന്നു കാവ്യയുടെ മറുപടി. പൊലീസിന്റെ ശാസ്ത്രീയ തെളിവുകളെയും കാവ്യ നിഷേധിച്ച സാഹചര്യത്തില്‍ വീണ്ടും നടിയെ ചോദ്യം ചെയ്യേണ്ടി വരും.
ദിലീപിന്റെ സഹോദരീഭര്‍ത്താവ് സൂരജ് കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകള്‍ സംബന്ധിച്ചും അന്വേഷണസംഘം വിവരങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും കാവ്യ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് വിവരം. ആക്രമിക്കപ്പെട്ട നടിയുമായി ഒരു വ്യക്തിവിരോധവും ഉണ്ടായിരുന്നില്ലെന്നും ഇവര്‍ ആവര്‍ത്തിച്ചു.
സംഭവിച്ച പല കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കാവ്യ പറഞ്ഞു. അതേസമയം, കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനായി കാവ്യ തന്ത്രപരമായ സമീപനം സ്വീകരിച്ചതായാണ് പൊലീസ് സംഘം നല്‍കുന്നവിവരം. നിലവില്‍ രേഖപ്പെടുത്തിയ മൊഴി പൊലീസ് സംഘം വിശദമായി പരിശോധിക്കും.
പീഡനക്കേസിലെ അതിജീവിതയായ നടിയും കാവ്യ മാധവനും തമ്മിലുള്ള വ്യക്തി വിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരജിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക താല്പര്യങ്ങള് സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങള്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തില്‍ ഇതുസംബന്ധിച്ചു ലഭിച്ച പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. എന്നാല്‍ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്.
ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് മുൻപില് കാവ്യയ്ക്ക് ഉത്തരം മുട്ടി.
അതേസമയം, കാവ്യ ചോദ്യംചെയ്യലുമായി സഹകരിച്ചോ ഇല്ലയോ എന്നകാര്യം ഉദ്യോഗസ്ഥര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ മൊഴി പരിശോധിച്ച ശേഷം അന്വേഷണസംഘം തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഒരുങ്ങുന്നത്. ഒരിക്കല്‍ കൂടി പത്മസരോവരത്തിലേക്ക് എത്തേണ്ടി വരുമെന്ന സൂചനയാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടര്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാല്‍ കാവ്യാ മാധവന് നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടില്‍വെച്ച് തന്നെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.
അതേസമയം കേസില്‍ കാവ്യാമാധവന്റെ സാമ്പത്തിക ഇടപാടുകള്‍ തേടുകയാണ് ക്രൈംബ്രാഞ്ച്. അടുത്തിടെ ഇവര്‍ നടത്തിയ ബാങ്ക് ഇടപാട് വിവരങ്ങളാണ് ശേഖരിക്കുന്നത്.
കേസില്‍ ഇരുപതോളംപേര്‍ കൂറുമാറിയിരുന്നു. ഇവരുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കാവ്യയുടെ പേരിലുള്ള ബാങ്ക് ലോക്കര്‍ ഇന്നലെ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചതായി സൂചനയുണ്ട്.
എറണാകുളം പനമ്പിള്ളിനഗര്‍ ബാങ്ക് ശാഖയിലെ ഈ ലോക്കര്‍ അവസാനം തുറന്നത് നടി ആക്രമിക്കപ്പെട്ട് ഒരു മാസത്തിന് ശേഷമാണ്. സംശയമുയര്‍ന്നതോടെയാണ് അന്വേഷണസംഘം ഇന്നലെ ബാങ്കിലെത്തിയത്.