ഹണി ട്രാപ് : 5 എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍: വിദ്യാര്‍ഥികള്‍ മുൻപും ആക്രമണകേസുകളിൽ പിടിക്കപ്പെട്ടവർ: പ്രധാനപ്രതികൾ ഒളിവിൽ
സ്വന്തം ലേഖകൻ
മാരാരിക്കുളം: ഹണി ട്രാപ്പിന് സമാനമായ തട്ടിപ്പിലൂടെ സ്വകാര്യ റിസോര്‍ട്ട് ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കവരാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അഞ്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്തു.
തൃശൂര്‍ കീഴേപള്ളിക്കര പോഴത്ത് എസ് നിധീഷ് (22), ചോറുപാറ കൊള്ളാനൂര്‍ കെ എബി (19), ചാവക്കാട് പുത്തന്‍പുരയില്‍ എസ് അജ്മല്‍ (20), വേലൂര്‍ കിരാലൂര്‍ വാവറൂട്ടി ഹൗസില്‍ എം ശ്രീഹരി (21), പുല്ലേരി വാഴപ്പുള്ളി റൊണാള്‍ഡോ വില്യംസ് (21) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.
നേരത്തെ അഞ്ച് പ്രതികള്‍ അറസ്റ്റിലായിരുന്നു. പ്രധാനപ്രതികളായ ചാവക്കാട് സ്വദേശിയും തൃശൂര്‍ സ്വദേശിനിയും ഒളിവിലാണ്. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശി വാറാന്‍ കവലയ്ക്ക് സമീപം റിസോര്‍ട്ട് നടത്തുന്ന 43കാരനെയാണ് ഇവര്‍ ആക്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്ബത്തികബുദ്ധിമുട്ടിലായിരുന്ന ഇയാള്‍ പലരോടും കടമായി പണം ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലാണ് ഇയാള്‍ തൃശൂരിലുള്ള യുവതിയുമായി പരിചയപ്പെട്ടത്. ഇവര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഇയാള്‍ തൃശൂരിലെത്തിയത്. ഇവിടെ ഒരു ലോഡ്ജില്‍ യുവതി കാത്തിരിക്കുകയും സംസാരിക്കുന്നതിനിടെ പത്തോളം യുവാക്കളെത്തി ഇയാളെ മര്‍ദിച്ച് ഫോട്ടോ എടുത്തു. തുടര്‍ന്ന് ഇയാളെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനിടെ റിസോര്‍ട്ട് ഉടമയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ മണ്ണഞ്ചേരി പൊലീസില്‍ പരാതി നല്കി.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ എസ്ഐ കെ ആര് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം തൃശൂരില്‍ ചെറുതുരുത്തിയില്‍ എത്തി. ഇവിടെ കാടിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ ഇയാളെയും അഞ്ചുപേരെയും പൊലീസ് കണ്ടെത്തി. ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നവരാണ് ഇപ്പോള്‍ പിടിയിലായത്. കോളേജ് വിദ്യാര്‍ഥികളാണെങ്കിലും മുമ്ബും ആക്രമണകേസുകളില്‍ പിടിയിലായിട്ടുണ്ട്. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.