കൈക്കൂലിക്കേസിൽ പിടിയിലായ വനിതാ എക്സിക്യൂട്ടീവ് എന്‍ജിനീയർക്ക് ചങ്ങനാശേരിയിൽ മാത്രം ഒൻപതിടത്ത് സ്ഥലം; വസ്തു വാങ്ങികൂട്ടിയത് കോടികൾ മുടക്കി; ബിനു ജോസ് കോട്ടയത്തേക്ക് സ്ഥലം മാറ്റം വാങ്ങിയത് വൻതുക കൈക്കൂലികൊടുത്തെന്ന് സൂചന; സ്ഥലം മാറിയെത്തിയതിനു പിന്നിൽ കൈക്കൂലി തന്നെ ലക്ഷ്യം; വിജിലൻസ് പിടികൂടിയപ്പോൾ ഞാൻ മാത്രമല്ല, ഇവിടെയുള്ള മറ്റുള്ളവരും വാങ്ങുന്നുവെന്ന് വിളിച്ചു പറഞ്ഞു; കൈക്കൂലിയിൽ മുങ്ങി ഇറിഗേഷൻ വകുപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് പിടിയിലായ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയർക്ക് കോടികളുടെ സമ്പാദ്യം.
ചങ്ങനാശേരി പെരുന്ന കുറുപ്പന്‍പറമ്പില്‍ ബിനു ജോസ് (55) ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്.
മിനി സിവില്‍ സ്റ്റേഷനിലെ ചെറുകിട ജലസേചന വിഭാഗം ഓഫിസില്‍ നിന്നാണ് ബിനു ജോസിനെ അറസ്റ്റ് ചെയ്തത്. ചെറുകിട കരാറുകാരനില്‍നിന്നു പണം വാങ്ങി കംപ്യൂട്ടര്‍ കീബോര്‍ഡിന്റെ അടിയിലേക്കു വച്ചതിനു പിന്നാലെ ഓഫിസില്‍ തമ്പടിച്ചിരുന്ന വിജിലന്‍സ് സംഘം ബിനുവിനെ കയ്യോടെ പൊക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരാറുകാരന്റെ പരാതിയിലാണ് വിജിലന്‍സ് അസിസ്റ്റന്റ് എഞ്ചിനീയറെ പൊക്കിയത്. പരാതിക്കാരന് 2 വര്‍ഷം മുന്‍പ് 45 ലക്ഷം രൂപയുടെ ലിഫ്റ്റ് ഇറിഗേഷന്‍ ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തിരുന്നു. ഇതിന്റെ ബില്ലുകള്‍ മാറുന്നതിന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടെന്നാണു പരാതി.
പല തവണ 10,000 രൂപ വീതം നല്‍കിയെങ്കിലും സെക്യൂരിറ്റി നിക്ഷേപമായ രണ്ടേകാൽ ലക്ഷം രൂപ മടക്കി നല്‍കുന്നതിന് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടു.ഇതോടെയാണ് കരാറുകാരൻ വിജിലന്‍സിനെ ബന്ധപ്പെട്ടത്.
വിജിലൻസ് നല്കിയ ഫിനോഫ്തലിന്‍ പുരട്ടിയ 10,000 രൂപയുമായിട്ടാണ് ഇന്നലെ കരാറുകാരന് ഇറിഗേഷൻ ഓഫിസില്‍ എത്തിയത്. വേഷം മാറി ഓഫിസ് ആവശ്യത്തിന് എത്തിയവര്‍ എന്ന നിലയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും ഓഫിസിനുള്ളില്‍ പ്രവേശിച്ചിരുന്നു. കരാറുകാരന് കൈക്കൂലി കൈമാറിയതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ എന്‍ജിനീയറെ പിടികൂടുകയായിരുന്നു.
ബിനു ജോസിനെ വിജിലൻസ് പിടികൂടിയപ്പോള്‍ ‘ഞാന്‍ തന്നെയല്ല, ഓഫിസിലെ മറ്റു പലരും കൈക്കൂലി വാങ്ങുന്നുണ്ട്’ എന്നാണ് എന്‍ജിനീയര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരോടു വിളിച്ച് പറഞ്ഞത്. ഹാജര്‍ ബുക്ക് പരിശോധിച്ചപ്പോള്‍ ഇന്നലെയും ബുധനാഴ്ചയും ഇവര്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നില്ല. ചങ്ങനാശേരി സബ് രജിട്രാര്‍ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ പേരില്‍ 9 സ്ഥലങ്ങളില്‍ ഭൂമിയുണ്ടെന്നു കണ്ടെത്തിയതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിനു ജോസ് കോട്ടയത്തേക്ക് സ്ഥലം മാറ്റം ചോദിച്ച് വാങ്ങിയതായും ഇതിന് വൻ തുക മുടക്കിയിരുന്നതായും സൂചനയുണ്ട്.
പാടശേഖരങ്ങളിലേക്കു പമ്പിങ് ജോലികള്‍ നടത്തുക, തോടുകളിലെ മാലിന്യം നീക്കം ചെയ്യുക, തോടുകളുടെ സംരക്ഷണ ഭിത്തി കെട്ടുക, കലുങ്ക് നിര്‍മ്മാണം തുടങ്ങിയവയാണ് ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജോലികള്‍. കൈക്കൂലി നല്കാതിരുന്നാല് ബില്ലുകള്‍ വര്‍ഷങ്ങളോളം വൈകിപ്പിക്കും. ഇന്നലെ അറസ്റ്റിന് ഇടയാക്കിയ സംഭവത്തില്‍ സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ രൂപ തിരികെ കിട്ടാനായി പരാതിക്കാരന് 2 വര്‍ഷമാണ് ഓഫിസില്‍ കയറിയിറങ്ങിയത്.
എസ്പി വി.ജി.വിനോദ് കുമാറിനു ലഭിച്ച പരാതിയെത്തുടര്‍ന്നാണു വിജിലന്‍സ് നടപടി. ഡിവൈഎസ്പി കെ.എ.വിദ്യാധരന്, ഇന്‍സ്പെക്ടര്‍മാരായ റെജി എം.കുന്നിപ്പറമ്പന്, എസ്.ജയകുമാര്‍, ജി.അനൂപ്, യതീന്ദ്രകുമാര്‍, എസ്ഐമാരായ തോമസ് ജോസഫ്, കെ.എസ്.സുരേഷ്, ജെ.ജി.ബിജു, എഎസ്ഐമാരായ സ്റ്റാന്‍ലി തോമസ്, ഡി.ബിനു, വി.ടി.സാബു, രാജീവ്, സിപിഒമാരായ ടി.പി.രാജേഷ്, വി എസ്.മനോജ്കുമാര്‍, അനൂപ്, സൂരജ്, കെ.ആര്.സുമേഷ്, കെ.പി.രഞ്ജിനി, നീതു മോഹനന് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ബിനുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.