
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സിടി സ്കാന്‍ മെഷീന്‍ ഇതിനോടകം കേടായത് മൂന്ന് തവണ; മെഷീന്‍ ബോധപൂര്‍വം കേടാക്കുന്നതാണോ എന്ന് സംശയം; പിന്നില്‍ സ്വകാര്യ ലോബിയുടെ ഇടപെടലോ..? അന്വേഷണം തുടങ്ങി ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ സിടി സ്കാന്‍ മെഷീന്‍ ബോധപൂര്‍വം കേടാക്കുന്നതാണോ എന്ന സംശയത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.
മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. മെഷീന്‍ മനഃപൂര്‍വം കേടാക്കുന്നതാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനോടകം 3 തവണ മെഷീന്‍ കേടായി.
ഇതിനുപിന്നില്‍ സ്വകാര്യ ലോബിയുടെ ഇടപെടലുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് പുറത്തെ സ്വകാര്യ ലാബിലേക്കാണ് സിടി സ്കാനിങ് എഴുതി നല്‍കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അപകടം ഉണ്ടായപ്പോഴും സ്കാനിങ് മെഷീന്‍ തകരാറിലായിരുന്നു. അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കുന്നതിന്റെ ഭാഗമായാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. തലയ്ക്കു പരുക്കേറ്റ് രക്തം കട്ടയാകുന്ന അവസ്ഥയില്‍ മികച്ച ചികിത്സ നല്‍കുന്നതിനാണ് മുന്‍കൈ എടുത്തത്. പനിക്കു മരുന്നെഴുതുന്ന ആശുപത്രിയില്‍ നിന്ന് ഇപ്പോള്‍ കാണുന്ന അവസ്ഥയിലേക്ക് ജനറല്‍ ആശുപത്രിയെ ഉയര്‍ത്തിയത് തന്റെ പരിശ്രമ ഫലമാണെന്നും മന്ത്രി പറഞ്ഞു.
കാത്ത് ലാബില്‍ ഡോക്ടര്‍മാരില്ലെന്ന ആരോപണവും തെറ്റാണ്. 3 ഹൃദ്രോഗ വിദഗ്ധന്മാര്‍ കാത്ത് ലാബിലുണ്ട്. മറ്റൊരു ജനറല്‍ ആശുപത്രിയിലും ഇല്ലാത്ത സൗകര്യമാണിത്. ആശുപത്രിയുടെ വികസനത്തിനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നില്ലെന്നതും തെറ്റായ ആരോപണമാണ്.
മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ കിറ്റ്കോയെ ഏല്‍പിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. അവര്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. സമര്‍പ്പിക്കാത്ത റിപ്പോര്‍ട്ട് വര്‍ഷങ്ങളായി നടപ്പാക്കാതെ വച്ചിരിക്കുകയാണെന്നു പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി അതിന്റെ ശൈശവ ദിശയിലാണ്. അവിടെ കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും മൈനര്‍ ഓപ്പറേഷന്‍ തീയറ്ററും തുടങ്ങിയത് കഴിഞ്ഞ 11 മാസത്തിനിടെയാണ്. ഘട്ടം ഘട്ടമായി മാത്രമേ ആശുപത്രി പൂര്‍ണതോതിലെത്തു. അതിനു മുന്‍പ് അവിടെ സൗകര്യങ്ങളില്ലെന്ന് പറയുന്നത് ഇതുവരെയുള്ള നേട്ടങ്ങളെ കുറച്ചു കാണിക്കാനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.