
സ്വന്തം ലേഖകൻ
കോട്ടയം: ലക്ഷണമൊത്ത കൊമ്പന്മാർ മാറ്റുരച്ച ഇത്തിത്താനം ഗജമേള ആനപ്രേമികൾക്കു സമ്മാനിച്ചത് അവിസ്മരണീയ കാഴ്ചകൾ. മധ്യകേരളത്തിലെ ഏറ്റവും തലയെടുപ്പുള്ളതും ലക്ഷണമൊത്തതുമായ ഗജരാജാക്കന്മാരുടെ സംഗമവേദിയായി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്ര മൈതാനം. തലയെടുപ്പിന്റെ മികവുമായി പുതുപ്പള്ളി കേശവൻ കാഴ്ചശ്രീബലിക്ക് ഇളങ്കാവിലമ്മയുടെ പൊൻതിടമ്പേറ്റി.
പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി വിവിധ കരകളിൽ നിന്നുള്ള കാവടി കുംഭകുട ഘോഷയാത്രകൾക്ക് അകമ്പടി ആയിട്ടാണ് കരിവീരന്മാർ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി കേശവൻ, ഉഷശ്രീ ശങ്കരൻകുട്ടി, ചീരോത്ത് രാജീവ്, ചിറക്കര ശ്രീരാം, തടത്താവിള രാജശേഖരൻ, ചൈത്രം അച്ചു, കല്ലൂർ താഴെ ശിവസുന്ദർ, കൊല്ലം പഞ്ചമത്തിൽ ദ്രോണ, പെരിങ്ങിലിപ്പുറം അപ്പു, ചെമ്മരപ്പള്ളി മാണിക്യം, വിഷ്ണുലോകം രാജസേനൻ, തൃവിഷ്ടപം ഗോപീ കണ്ണൻ തുടങ്ങി 16 ആനകൾ മേളയിൽ പങ്കെടുത്തു.
ഗജമേളയിൽ ഉയരത്തിൽ ഒന്നാമതെത്തിയ പുതുപ്പള്ളി കേശവൻ കാഴ്ചശ്രീബലിയിൽ ഇളങ്കാവിലമ്മയുടെ പൊൻതിടമ്പേറ്റി. മംഗലാംകുന്ന് അയ്യപ്പൻ വലത്തേക്കൂട്ടായും മംഗലാംകുന്ന് ശരൺ അയ്യപ്പൻ, ഇടത്തേക്കൂട്ടായും അകമ്പടി സേവിച്ചു.കാവടി കുംഭകുട അഭിഷേകത്തെ തുടർന്ന് വൈകീട്ട് നാലോടെ ക്ഷേത്രത്തിന്റെ വടക്കേനടയിലാണ് ഗജരാജസംഗമം നടന്നത്.
ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം, എലിഫന്റ് സ്ക്വാഡ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, വെറ്ററിനറി വിദഗ്ധ സംഘം, വന്യമൃഗസംരക്ഷണ വകുപ്പ് എന്നിവർ സുരക്ഷ ഒരുക്കി.



