ഒറ്റനോട്ടത്തില്‍ കാട്ടിലെന്ന പോലെ വളര്‍ന്നു പന്തലിച്ച കുറേ മരങ്ങളും പാറക്കെട്ടുകളും അതിനിടയിലൂടൊഴുകുന്ന അരുവിയും; കാടും കാട്ടരുവികളും കടന്ന് ക്ളാസിലേയ്ക്ക്; ചുമരുകളിൽ ത്രിമാനതയാര്‍ന്ന ചിത്രകലാ വൈഭവം കൊണ്ട് വ്യത്യസ്തമായൊരു സ്കൂൾ കോട്ടയത്ത്
സ്വന്തം ലേഖകൻ
കോട്ടയം: ഒറ്റനോട്ടത്തില്‍ കാട്ടിലെന്ന പോലെ വളര്‍ന്നു പന്തലിച്ച കുറേ മരങ്ങളും പാറക്കെട്ടുകളും അതിനിടയിലൂടൊഴുകുന്ന അരുവിയുമൊക്കെയാണ് കാണുക. ഇടയ്ക്ക് മാന്ത്രികകോട്ടയിലെന്ന പോലെ വാതിലും ജനലുകളും. മുകളില്‍ ഓടിട്ട മേല്‍ക്കൂര മാത്രമാണ് അതൊരു കെട്ടിടമാണെന്ന് തോന്നിപ്പിക്കുന്നത്. തൊട്ടരികിലെത്തുമ്പോള്‍ കാടല്ല, അതുല്യമായൊരു ചിത്രപ്പണിയാണെന്ന് ബോദ്ധ്യപ്പെടും.
പുതുപ്പള്ളിയിലെ വെള്ളൂക്കുട്ട എല്‍.പി. സ്‌കൂളിന്റെ ചുമരുകളിലാണ് ത്രിമാനതയാര്‍ന്ന ഈ ചിത്രകലാ വൈഭവം. ചിത്രകാരനും സംഗീത സംവിധായകനുമായ സിബി പീറ്ററാണ് ഈ സൃഷ്ടിക്ക് പിന്നില്‍. ഒരു സ്‌കൂളിന്റെ ചുവര്‍ പൂര്‍ണമായും ഏകനായി വരച്ചു തീര്‍ത്തെന്ന പ്രത്യേകതയുമുണ്ട്.
മരങ്ങളോടുള്ള സ്‌നേഹം കുട്ടികളിലുണര്‍ത്തുന്നതിനും പരിസ്ഥിതിബോധം വളര്‍ത്തുന്നതിനുമാണ് സ്‌കൂള്‍ചുവരില്‍ വനം ചിത്രീകരിച്ചതെന്ന് അദ്ദേഹം പറയുന്നു. ജംഗിള്‍ ബുക്ക് കഥകള്‍ പറയുന്ന ചിത്രങ്ങളാണ് ചുവരിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂളുമായി ബന്ധപ്പെട്ട് സതീര്‍ത്ഥ്യര്‍ എന്നൊരു മ്യൂസിക് ആല്‍ബവും സിബി ചിത്രീകരിച്ചിട്ടുണ്ട്. പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് മടങ്ങി വന്ന് പഴയകാലം ഓര്‍ക്കുന്നതാണ് ആല്‍ബത്തിന്റെ സാരാംശം. ഇതിന്റെ ചിത്രീകരണവേളയില്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് പ്രധാനാദ്ധ്യാപിക ശാലിനി തോമസ് ചുവര്‍ചിത്രം വരയ്ക്കുന്നതിനെപ്പറ്റി പറഞ്ഞതും പ്രതിഫലം വാങ്ങാതെ സിബി ആ ദൗത്യം സ്വയം ഏറ്റെടുത്തതും.
വാട്ടര്‍ കളര്‍, എമല്‍ഷന്‍ എന്നിവ ഉപയോഗിച്ചാണ് ചിത്രരചന നിര്‍വഹിച്ചത്. ഇതിനിടെ കുട്ടികള്‍ക്ക് ഡെമോണ്‍ട്രേഷന്‍ ക്ളാസെടുക്കാനും സിബി ശ്രദ്ധിച്ചു.