കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നത് അതിക്രൂരമായി; മാതാവിന്റെ മുഖം അനീഷ് വെട്ടി വികൃതമാക്കി; മൃതദേഹങ്ങള്‍ കിടന്നത് റോഡില്‍
സ്വന്തം ലേഖിക
തൃശൂർ : കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നത് അതിക്രൂരമായി.ഇഞ്ചക്കുണ്ട് സുബ്രന്‍ (കുട്ടന്‍ -68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇവരുടെ മകന്‍ അനീഷ് (38) ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ 9.15നാണ് നാടിനെ നടുക്കിയ അരുംകൊല.
ഞായറാഴ്ച രാവിലെ തന്നെ ഇവരുടെ വീട്ടില്‍നിന്ന് ബഹളം കേള്‍ക്കാമായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. എന്നും വഴക്കുണ്ടാകാറുള്ളതിനാല്‍ അതില്‍ ഇടപെടാന്‍ പോയില്ല.പിന്നീട് ബഹളം കൂടിയപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. ഈ സമയം അനീഷ് ദേഷ്യപ്പെട്ട് വെട്ടുകത്തിയുമായി വന്ന് മാതാവിനെയും പിതാവിനെയും വെട്ടുന്നതാണ് ഇവര്‍ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടനും ചന്ദ്രികയും അയല്‍ വീടുകളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അനീഷ് തടഞ്ഞ് റോഡിലിട്ട് വെട്ടുകയായിരുന്നു.പള്ളിയിയില്‍നിന്ന് വരുന്നവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവര്‍ അനീഷിനെ തടയാന്‍ ശ്രമിച്ചു. അവരെ തള്ളിമാറ്റി രണ്ടുപേരെയും വെട്ടുകയായിരുന്നു.
മാതാവിന്റെ മുഖം തലങ്ങും വിലങ്ങും വെട്ടി വികൃതമാക്കി. പിതാവിന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്. പൊലീസിനെ നാട്ടുകാര്‍ വിളിച്ച് പറഞ്ഞെങ്കിലും അപ്പോഴേക്കും അവര്‍ സംഭവം അറിഞ്ഞിരുന്നു. അനീഷ് തന്നെയാണ് ആദ്യം പൊലീസിനെ സംഭവം അറിയിച്ചത്.
കുട്ടനും ചന്ദ്രികക്കും രണ്ട് മക്കളാണുള്ളത്. സ്വത്തിനെ ചൊല്ലി വീട്ടില്‍ കുടുംബവഴക്ക് പതിവായിരുന്നു. കുട്ടന്‍ റബര്‍ ടാപ്പിങ് തൊഴിലാളിയാണ്. അനീഷിന് കാര്യമായ ജോലിയുണ്ടായിരുന്നില്ല. അനീഷിന്റെ സഹോദരിയും കുട്ടിയും ഇവരുടെ വീട്ടില്‍ തന്നെയുണ്ട്.
കൊലപാതക ശേഷം മുറ്റത്തുണ്ടായിരുന്ന ബൈക്കില്‍ കയറി അനീഷ് രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും താന്‍ പൊലീസില്‍ കീഴടങ്ങാന്‍ പോവുകയാണെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍, ഇയാള്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. അനീഷിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലടക്കം പരിശോധനയുണ്ട്.