
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറ്റ്‌ലസ് ജ്വല്ലറി ഡയറക്‌ടർമാരായ അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യ ഇന്ദിരാ രാമചന്ദ്രന്റെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. 57.45 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലാണ് നടപടി. 2013നും 18നും ഇടയിലെ 242.40 കോടി രൂപയുടേതാണ് തട്ടിപ്പ് കേസ്.
കണ്ടുകെട്ടിയവയിൽ രണ്ടുപേരുടെയും കൈവശം ഉണ്ടായിരുന്ന സ്വർണം, വെള്ളി, വജ്രം, ബാങ്ക് അക്കൗണ്ടുകൾ, സ്‌ഥിര നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2002ലെ കള്ളപ്പണ വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് നടപടി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ റൗണ്ട് സൗത്ത് ശാഖയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. കേരളാ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് പിന്നീട് ഇഡി ഏറ്റെടുക്കുകയായിരുന്നു.
പ്രതികൾ കെട്ടിച്ചമച്ച രേഖകൾ നൽകിയാണ് വായ്‌പാ സ്വന്തമാക്കിയതെന്നും വായ്‌പാ തുകയായ 242.40 കോടി രൂപ തിരിച്ചടച്ചില്ലെന്നും ഇഡി കണ്ടെത്തി. ബിസിനസ് ആവശ്യങ്ങൾക്കായിരുന്നു ഇവർ ഇത്രയും തുക വായ്‌പ എടുത്തത്.
ഇങ്ങനെ വായ്‌പയായി ലഭിച്ച നൂറുകോടി രൂപ ഡൽഹിയിലെ അറ്റ്‌ലസ് ജ്വല്ലറി ശാഖയുടെ ഷെയറുകൾക്കായി ചിലവാക്കിയതായും 14 കോടി ഡെൽഹിയിലെ തന്നെ അറ്റ്ലസ് ബാങ്കിൽ നിക്ഷേപിച്ചതായും കണ്ടെത്തി. മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമായി 12.59 കോടി രൂപ കണ്ടെത്തിയതായാണ് ഇഡി അറിയിക്കുന്നത്.



