കനത്തമഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു; റോഡിലേക്ക് ഫ്ലക്സ് ബോര്‍ഡുകളും മറിഞ്ഞുവീണു; അങ്കമാലിയില്‍ വന്‍ നാശനഷ്ടം
സ്വന്തം ലേഖകൻ
കൊച്ചി: കനത്ത മഴയിലും കാറ്റിലും അങ്കമാലിയില്‍ വന്‍ നാശനഷ്ടം.
മരങ്ങള്‍ കടപുഴകി വീണ് ദേശീയപാതയില്‍ വാഹന ഗതാഗതം തടസ്സപെട്ടു. റോഡിലേക്ക് ഫ്ലക്സ് ബോര്‍ഡുകളും മറിഞ്ഞുവീണു. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടവുമുണ്ടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വൈകീട്ട് നാല് മണിയോടെ തുടങ്ങിയ മഴ പെട്ടെന്ന് ശക്തിപ്പെടുകയായിരുന്നു. നഗരത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത്. കനത്ത കാറ്റില്‍ ഫ്ലക്സ് ബോര്‍ഡുകളെല്ലാം പാര്‍ക്ക് ചെയ്ത വണ്ടികളുടെ മുകളിലെക്ക് വീണു. മരങ്ങള്‍ കെട്ടിടങ്ങളുടെ മുകളിലെക്ക് വീണു.
നിരവധി വീടുകള്‍ക്ക് നാശമുണ്ടായി. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. പൊലീസും ഫയര്‍ ഫോഴ്സും എത്തി സ്ഥലത്തെ മരങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. ചില വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ക്ക് മുകളിലേക്ക് ഫ്ലക്‌സ് ബോര്‍ഡുകള്‍ തകര്‍ന്നുവീണും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.